
ഇസ്ലാമാബാദ്: ഭരണം നഷ്ടമായതിന് പിന്നാലെ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ (Imran Khan) അന്വേഷണവുമായി പാകിസ്ഥാൻ അന്വേഷണ ഏജൻസി. പ്രധാനമന്ത്രിയായിരിക്കെ സമ്മാനമായി ലഭിച്ച വിലകൂടിയ മാല (Gifted Necklace) രാജ്യത്തെ സമ്മാന ശേഖരത്തിൽ നിക്ഷേപിക്കുന്നതിന് പകരം 18 കോടി രൂപയ്ക്ക് ജ്വല്ലറിക്ക് വിറ്റെന്നാണ് ആരോപണം. സംഭവത്തിൽ പാകിസ്ഥാൻ ഉന്നത അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സമ്മാനമായി ലഭിച്ച നെക്ലേസ് ഖാൻ തോഷ-ഖാനയിലേക്ക് (രാജ്യ സമ്മാന ശേഖരം) അയക്കുന്നതിന് പകരം മുൻ സ്‌പെഷ്യൽ അസിസ്റ്റന്റ് സുൾഫിക്കർ ബുഖാരിക്ക് നൽകുകയും, അദ്ദേഹം ലാഹോറിലെ ഒരു ജ്വല്ലറിക്ക് 18 കോടി രൂപയ്ക്ക് ഇതു വിറ്റു എന്നുമാണ് ആരോപണം. എക്‌സ്‌പ്രസ് ട്രിബ്യൂൺ പത്രമാണ് വാര്‍ റിപ്പോർട്ട് ചെയ്തത്.
സമ്മാനമായി ലഭിച്ച വിലകൂടിയ മാല സംസ്ഥാന സമ്മാന ശേഖരത്തിൽ നിക്ഷേപിക്കാതെ 18 കോടിക്ക് ഒരു ജ്വല്ലറിക്ക് വിറ്റുവെന്ന ആരോപണത്തിൽ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) ഖാനെതിരേ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. പൊതു സമ്മാനങ്ങൾ അതിന്റെ പകുതി വില നൽകി വ്യക്തിഗത ശേഖരത്തിൽ സൂക്ഷിക്കാമെന്നും ചട്ടമുണ്ട്. എന്നാൽ അതും ഖാൻ പാലിച്ചില്ല. കഴിഞ്ഞയാഴ്ച പാർലമെന്റിൽ അവിശ്വാസ വോട്ടിൽ പരാജയപ്പെട്ട ഖാൻ ദേശീയ ഖജനാവിൽ ഏതാനും ലക്ഷം രൂപ തിരികെ നിക്ഷേപിച്ചുവെന്നും , ഇത് നിയമവിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ചേർന്ന പാകിസ്ഥാൻ ദേശീയ അംസ്ലബിയിൽ 14 മണിക്കൂറോളം നീണ്ട തർക്കത്തിന് അവസാനമായാണ് ദേശീയ അംസബ്ലിയുടെ അധോസഭ ഇമ്രാൻഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാൻ അവിശ്വാസ വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്. ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയുടെ അധ്യക്ഷതയിൽ ഖുർ ആൻ പാരായണത്തിന് ശേഷമാണ് തിങ്കളാഴ്ചയത്തെ സമ്മേളനം ആരംഭിച്ചത്. പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം സഭ താത്കാലികമായി പിരിഞ്ഞു.
സംയുക്ത പ്രതിപക്ഷ അംഗങ്ങളുടെ നേതാക്കളുടെ കഠിനമായ പരിശ്രമവും അള്ളാഹുവിൻ്റെ അനുഗ്രഹവും കാരണമാണ് അസാധാരണ പ്രതിസന്ധിയിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാനായതെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പാക്കിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസ പ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രിയെ പുറത്താക്കുന്നതെന്നും ഇത് ചരിത്രത്തിൽ ഇടം നേടുന്ന ദിവസമാണെന്നും പറഞ്ഞ ഷെഹബാസ് ജനങ്ങളുടെ സന്തോഷം സാമ്പത്തിക സൂചികകളിൽ കൂടി പ്രകടമാകുമെന്ന് പാകിസ്ഥാൻ രൂപയുടെ മൂല്യത്തിലുണ്ടായ വർധന ചൂണ്ടിക്കാട്ടി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam