
ആംസ്റ്റർഡാം: നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിൽ ജൂത സ്‌കൂളിൽ സ്ഫോടനം. ജൂത സമൂഹത്തിനെതിരെയുള്ള ലക്ഷ്യം വച്ചുള്ള ആക്രമണമാണ് സ്ഫോടനമെന്ന് ആംസ്റ്റർഡാം മേയർ ഫെംകെ ഹാൽസെമ പറഞ്ഞു. രാത്രിയിലായിരുന്നു സംഭവം. പൊലീസും അഗ്നിശമന സേനയും സംഭവസ്ഥലത്ത് എത്തി. ചെറിയ രീതിയിൽ മാത്രമാണ് സ്കൂളിന് നാശനഷ്ടമുണ്ടായത്. ആളപായം ഉണ്ടായോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പശ്ചിമേഷ്യൽ യുദ്ധം കനക്കുന്ന സാഹചര്യത്തിലാണ് ആംസ്റ്റർഡാമിൽ ആക്രമണം. നേരത്തെ ഒസ്ലോയിൽ യുഎസ് എംബസിയിലും ആക്രമണം നടന്നിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ ഡച്ച് തുറമുഖ നഗരമായ റോട്ടർഡാമിലെ സിനഗോഗിന്റെ പ്രവേശന കവാടത്തിൽ സ്ഫോടനവും തീപിടുത്തമുണ്ടായിരുന്നു. സിനഗോഗ് ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് ശേഷം ഉണ്ടായ തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ നാല് കൗമാരക്കാരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പിന്നീട് പറഞ്ഞു.
റോട്ടർഡാം സ്ഫോടനത്തിന്റെ വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഒരു ഇസ്ലാമിക സംഘം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി നെതർലാൻഡ്‌സിലെ ജൂത സംഘടന പറഞ്ഞു. ഈ ആഴ്ച ആദ്യം ബെൽജിയൻ നഗരമായ ലീജിൽ നടന്ന സിനഗോഗ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതേ സംഘം ഏറ്റെടുത്തിരുന്നുവെന്ന് സംഘടന കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam