വീട്ടില്‍ മരണാനന്തര ചടങ്ങ്, എവറസ്റ്റില്‍ വമ്പന്‍ രക്ഷപ്പെടല്‍; ഓക്‌സിജനും ഭക്ഷണവുമില്ലാതെ ഒരാഴ്ച; ഗൈഡിനെ ജീവനോടെ കണ്ടെത്തി

Published : Jun 05, 2026, 05:26 PM IST
Everest survival of Hilari Dawa

Synopsis

മരിച്ചുവെന്ന് കരുതി കുടുംബാംഗങ്ങള്‍ മരണാനന്തര കര്‍മ്മങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഹിലരി രക്ഷപ്പെട്ടുവെന്ന വാര്‍ത്ത എത്തിയത്.

കാഠ്മണ്ഡു: ഭക്ഷണമോ ബോട്ടിലില്‍ നിറച്ച ഓക്‌സിജനോ ഇല്ലാതെ എവറസ്റ്റ് കൊടുമുടിയില്‍ കുടുങ്ങിയ ഷെര്‍പ്പ ഗൈഡിനെ ഒരാഴ്ചയ്ക്കുശേഷം ജീവനോടെ കണ്ടെത്തി. കാഠ്മണ്ഡു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിമാലയന്‍ ട്രാവേഴ്‌സ്' കമ്പനിയില്‍ ഗൈഡായി ജോലി ചെയ്യുന്ന 52 കാരനായ ഹിലരി ദാവയാണ് അത്ഭുതകരമായി മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഹെലിക്കോപ്റ്ററുകളില്‍ തെരച്ചില്‍ നടത്തിയിട്ടും ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. മരിച്ചുവെന്ന് കരുതി കുടുംബാംഗങ്ങള്‍ മരണാനന്തര കര്‍മ്മങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഹിലരി രക്ഷപ്പെട്ടുവെന്ന വാര്‍ത്ത എത്തിയത്.

സീസണിന്റെ തുടക്കത്തില്‍ ഖുംബു ഐസ്ഫാളിലൂടെയുള്ള വഴികളും കയറുകളും ഗോവണികളും സജ്ജീകരിക്കുകയും, പര്‍വതാരോഹകര്‍ മടങ്ങിയ ശേഷം അവ നീക്കം ചെയ്യുകയും ചെയ്യുന്ന സാഗര്‍മാതാ പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയിലെ അംഗങ്ങളാണ് ബേസ് ക്യാമ്പിന് മുകളില്‍ ഹിലരി ഐസ്ഫാളിലൂടെ ഇഴഞ്ഞുനീങ്ങുന്നത് കണ്ടെത്തിയത്. മഞ്ഞുരോഗം ബാധിച്ച് അവശനായിരുന്നുവെങ്കിലും അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. തുടര്‍ന്ന്, അദ്ദേഹത്തിന് ഭക്ഷണവും വെള്ളവും നല്‍കി. അവര്‍ ഉടന്‍തന്നെ ഹിലരിയെ ചുമന്ന് മലയിറങ്ങി. അവിടെനിന്ന് കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് ഹെലിക്കോപ്റ്ററില്‍ എത്തിച്ചു. അദ്ദേഹമിപ്പോള്‍ സുഖംപ്രാപിച്ചു വരുന്നതായി എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വഴിതെറ്റി താഴേക്കിറങ്ങുന്നതിനിടയില്‍ 19,800 അടി ഉയരത്തിലുള്ള ക്യാമ്പ് 1-ന് സമീപം മഞ്ഞുനിറഞ്ഞ വിള്ളലിലേക്ക് തെന്നിവീണതായി ഹിലരി പിന്നീട് പറഞ്ഞു. വിള്ളലിനുള്ളില്‍ രണ്ട് ദിവസം ചെലവഴിച്ച ശേഷം എങ്ങനെയൊക്കെയോ പുറത്തുകടക്കുകയായിരുന്നെന്നും ഹിലരി പറഞ്ഞു.

 

 

വീട്ടില്‍ മരണാനന്തര കര്‍മ്മങ്ങള്‍!

പോളണ്ടുകാരനായ ഒരു പര്‍വതാരോഹകനൊപ്പം എവറസ്റ്റിലെത്തിയ ഹിലരിയെ സഹയാത്രികന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്, കൊടുമുടി കീഴടക്കാതെ തിരിച്ചിറങ്ങുന്ന വഴിക്കാണ് കാണാതായത്. മേയ് 29-നാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്. 25,920 അടി ഉയരത്തിലുള്ള ക്യാമ്പ് 4-ല്‍ ആയിരുന്നു അപ്പോള്‍ ഹിലരി. ബ്രിട്ടീഷ് പര്‍വതാരോഹകനായ ക്രിസ് ത്രാല്‍ ആണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ഹിലരിക്ക് ഒപ്പമുണ്ടായിരുന്ന പോളിഷ് പര്‍വ്വതാരോഹകന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അയാളെ താനും മറ്റൊരു ഷെര്‍പ്പയും കൂടി താഴെയിറക്കുകയായിരുന്നുവെന്ന് ക്രിസ് ത്രാല്‍ പറഞ്ഞു. തങ്ങള്‍ താഴേക്ക് ഇറങ്ങുമ്പോള്‍ ഹിലരി അവിടെ വിശ്രമിക്കുകയായിരുന്നു. അയാളുടെ കൈയില്‍ ഒരു റേഡിയോയും സാറ്റലൈറ്റ് ഫോണും ഉണ്ടായിരുന്നു. കുറച്ചുകഴിയുമ്പോള്‍ ഹിലരി ഒപ്പമെത്തുമെന്ന ധാരണയിലായിരുന്നു തങ്ങള്‍ താഴേക്ക് പോന്നത്. എന്നാല്‍, ഹിലരി വന്നില്ല. ആഴ്ചയോളം കാത്തിരുന്നിട്ടും ഒരു വിവരവും കിട്ടിയില്ലെന്നും ക്രിസ് താല്‍ പറഞ്ഞു.

ഈ സീസണില്‍ എവറസ്റ്റ് അടയ്ക്കുന്നതിന് തൊട്ടുമുമ്പ് മലയിറങ്ങിയ അവസാന സംഘത്തിലായിരുന്നു ഹിലരി ഉണ്ടായിരുന്നത്. പര്‍വതാരോഹണത്തിലെ ഏറ്റവും അപകടംപിടിച്ച ഖുംബു ഐസ്ഫാളിലൂടെ സഞ്ചരിക്കാനായി സ്ഥാപിച്ച ഗോവണികള്‍ അതിനകം എടുത്തുമാറ്റിയിരുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയില്‍ ഹിലരിയെ കാണാതായി എന്നറിഞ്ഞ കുടുംബം ഒരാഴ്ച ആയപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ ആരംഭിച്ചു. 'രക്ഷപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ അത് വിശ്വസിക്കാനായില്ല. ഞങ്ങള്‍ ചിത്രങ്ങള്‍ അയച്ചുതരാന്‍ ആവശ്യപ്പെട്ടു. ഫോട്ടോ കണ്ടപ്പോഴാണ് പിതാവാണെന്ന് ഉറപ്പായത്'-ഹിലരി ദാവയുടെ മകള്‍ മെന്‍ഡോ ലഹാമു പറഞ്ഞു.

അവിശ്വസനീയമായ രക്ഷപ്പെടല്‍

പര്‍വതാരോഹണ രംഗത്തെ പലരും ഹിലരി ദാവയുടെ അതിജീവനം അത്ഭുതമായാണ് വിശേഷിപ്പിച്ചത്. 'ഇത്രയും കഠിനമായ സാഹചര്യത്തില്‍ ഇത്രയധികം ദിവസം മലമുകളില്‍ അതിജീവിക്കുക എന്നത് അത്ഭുതകരമാണെന്ന് ഈ രംഗത്തെ പ്രമുഖനായ ആങ് ഷെറിങ് ഷെര്‍പ്പ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ സീസണായിരുന്നു ഇത്തവണ എവറസ്റ്റിലേത്. മേയ് 20-ന് മാത്രം 274 പേര്‍ കൊടുമുടി കയറി. കൊടുമുടിയുടെ തെക്കുഭാഗത്തുകൂടി ആയിരത്തിലധികം പര്‍വതാരോഹകര്‍ ഈ സീസണില്‍ എവറസ്റ്റ് കീഴടക്കി. ശ്വസിക്കാന്‍ വായു വളരെ കുറവുള്ള 'ഡെത്ത് സോണ്‍' എന്നറിയപ്പെടുന്ന പ്രദേശത്ത് പര്‍വതാരോഹകര്‍ നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ബോംബ് പതിക്കുമ്പോൾ ആ ഓഫീസിൽ താനും, മുഴുവൻ ചിന്തയും ഖമനെയിയെക്കുറിച്ച്...'; വെളിപ്പെടുത്തി അബ്ബാസ് അരാഗ്ചി
ഇസ്രായേലിന് അയല്‍നാടുകളില്‍ രഹസ്യതാവളങ്ങള്‍, ഇറാനെ ആക്രമിച്ചത് ഈ താവളങ്ങള്‍ വഴി, പശ്ചിമേഷ്യയില്‍ രഹസ്യ ശൃംഖല!