ഇസ്രായേലിന് അയല്‍നാടുകളില്‍ രഹസ്യതാവളങ്ങള്‍, ഇറാനെ ആക്രമിച്ചത് ഈ താവളങ്ങള്‍ വഴി, പശ്ചിമേഷ്യയില്‍ രഹസ്യ ശൃംഖല!

Published : Jun 05, 2026, 03:40 PM IST
IDF

Synopsis

പ്രത്യേക കമാന്‍ഡോ ഓപ്പറേഷന്‍ വിഭാഗങ്ങള്‍, വ്യോമസേനയുടെ പ്രധാന രക്ഷാപ്രവര്‍ത്തന വിഭാഗം, മൊസാദ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സൈനിക-രഹസ്യാന്വേഷണ സംഘങ്ങളാണ് അസര്‍ബൈജാനിലുണ്ടായിരുന്നത്.

വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിനിടെ ഇസ്രായേല്‍ അസര്‍ബൈജാന്‍ അടക്കമുള്ള രാജ്യങ്ങളെ തങ്ങളുടെ രഹസ്യ സൈനിക താവളമായി ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യമായ സോമാലി ലാന്‍ഡിലും പശ്ചിമേഷ്യയിലെ ചില രാജ്യങ്ങളിലും ഇസ്രായേലിന്റെ രഹസ്യ താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും അമേരിക്കന്‍ ചാനലായ സി എന്‍ എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ താവളങ്ങളില്‍ ഇസ്രായേല്‍ തങ്ങളുടെ സൈനിക-രഹസ്യാന്വേഷണ വിഭാഗങ്ങളെ രഹസ്യമായി വിന്യസിച്ചതായും വിവിധ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് അസര്‍ബൈജാന്‍. ഇറാന്റെ വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തെക്കന്‍ അസര്‍ബൈജാനിലെ ചില കേന്ദ്രങ്ങളിലാണ് ഇസ്രായേലിന്റെ രഹസ്യ താവളങ്ങള്‍ പ്രവര്‍ത്തിച്ചത്. പ്രത്യേക കമാന്‍ഡോ ഓപ്പറേഷന്‍ വിഭാഗങ്ങള്‍, വ്യോമസേനയുടെ പ്രധാന രക്ഷാപ്രവര്‍ത്തന വിഭാഗം, മൊസാദ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സൈനിക-രഹസ്യാന്വേഷണ സംഘങ്ങളാണ് അസര്‍ബൈജാനിലുണ്ടായിരുന്നത്. ഇസ്രായേല്‍ കനത്ത ആക്രമണം നടത്തിയ ഇറാനിലെ തബ്‌രീസ് നഗരത്തില്‍ നിന്ന് 60 മൈല്‍ മാത്രം അകലെയായിരുന്നു അസര്‍ബൈജാന്‍ താവളം. ഇവിടെനിന്നും ഇറാനിലേക്ക് ഡ്രോണ്‍ നിരീക്ഷണം നടത്തുകയും വിവരശേഖരണം നടത്തുകയും ചെയ്തിരുന്നു. യുദ്ധസമയത്ത് വടക്കന്‍ ഇറാനില്‍ നിരീക്ഷണം നടത്താനാണ് ഇസ്രായേല്‍ ഈ രഹസ്യ താവളങ്ങള്‍ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അസര്‍ബൈജാനിലെ ഇസ്രായേലിന്റെ രഹസ്യ താവളത്തിന്റെ കാര്യം ആദ്യമായാണ് പുറത്തുവരുന്നത്. ഇറാനെതിരായ യുദ്ധത്തില്‍ അയല്‍രാജ്യങ്ങളെ ഇസ്രായേല്‍ എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ കൂടി വിശദാംശങ്ങളാണ് പുറത്തുവന്നത്. ചില രാജ്യങ്ങളുടെ അനുമതിയോടെയും മറ്റ് ചിലയിടങ്ങളില്‍ അനുമതിയില്ലാതെയുമാണ് ഇസ്രായേല്‍ താവളങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അസര്‍ബൈജാന്‍ കൂടാതെ ഇറാഖ്, സൊമാലിലാന്‍ഡ്, ചില ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ഇസ്രായേല്‍ രഹസ്യ താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ താവളങ്ങള്‍ വഴി ഇറാന്റെ തെക്ക്, പടിഞ്ഞാറ്, വടക്ക് അതിര്‍ത്തികളില്‍ തങ്ങളുടെ സൈന്യത്തെ അണിനിരത്താന്‍ ഇസ്രായേലിന് കഴിഞ്ഞു. ഇറാന്റെ അകത്തേക്ക് ആക്രമണം വ്യാപിപ്പിക്കാന്‍ ഇസ്രായേലിനെ ഇത് സഹായിച്ചു. ഇസ്രായേല്‍ ഇറാനില്‍ നടത്തിയ പല വ്യോമാക്രമണങ്ങളും ഈ താവളങ്ങളില്‍നിന്നായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അമേരിക്കയിലെ അസര്‍ബൈജാന്‍ എംബസി വക്താവ് അറിയിച്ചു. ആരോപണങ്ങള്‍ തള്ളിക്കളയുന്നതായും അസര്‍ബൈജാന്‍ അറിയിച്ചു. ഈ വിഷയത്തില്‍ ഇസ്രായേലിന്റെ പ്രതികരണം വന്നിട്ടില്ല.

ആഫ്രിക്കന്‍ തീരത്തുള്ള സ്വയംഭരണ പ്രദേശമായ സൊമാലിലാന്‍ഡിലാണ് ഇസ്രായേലിന്റെ മറ്റൊരു രഹസ്യ സൈനിക താവളം പ്രവര്‍ത്തിച്ചത്. ഇറാനിലേക്കുള്ള യാത്രകളില്‍ ഇസ്രായേലി പോര്‍വിമാനങ്ങള്‍ക്ക് തങ്ങാനുള്ള ഇടമായാണ് ഇത് ഉപയോഗിച്ചത്. ഡിസംബറില്‍ സൊമാലിലാന്‍ഡിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി ഇസ്രായേല്‍ മാറിയിരുന്നു. ഇക്കാര്യത്തില്‍ സൊമാലിലാന്‍ഡ് പ്രതികരിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോർമൂസിന് പകരക്കാരനാകാൻ യുഎഇയുടെ 'പ്ലാൻ ബി'; ഇറാന്‍റെ ഭീഷണിക്ക് മുമ്പിൽ പതറാതെ ബദൽപാത വികസനം അതിവേഗം
എണ്ണ ടെർമിനലിൽ സ്ഫോടനം; ഫഹൽ തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിലെന്ന് ഒമാൻ ഓയിൽ ഡെവലപ്പ്മെന്‍റ് കമ്പനി