
വത്തിക്കാൻ: അന്തരിച്ച ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനൊരുങ്ങി ലോകം. ഇന്ന് രാവിലെ ഒൻപതര മുതൽ വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം ആരംഭിക്കും. വ്യാഴാഴ്ചയാണ് സംസ്കാരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിയോടെ സംസ്കാര ചടങ്ങുകൾ തുടങ്ങും. ഫ്രാൻസിസ് മാർപ്പാപ്പയുടെ കാർമ്മികത്വത്തിലാകും ചടങ്ങുകൾ.
സ്ഥാന ത്യാഗം ചെയ്ത ശേഷം താമസിച്ചിരുന്ന മത്തേർ എക്ലേസിയ ആശ്രമത്തിൽ നിന്ന് നാളെ രാവിലെ ഒൻപതരയോടെ പോപ്പ് എമരിറ്റിസ് ബനഡിക്ട് പതിനാറാമൻ്റെ ഭൗതിക ശരീരം സെൻറ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടുവരും. നാല് ദിവസം ബസിലിക്കയിൽ പൊതുദർശനം നടക്കും. പോപ്പ് എമരിറ്റ്സിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങൾ ബസിലിക്കയിലേക്ക് എത്തും. വ്യാഴാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. സഭാ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ കാർമ്മികത്വത്തിലാകും ചടങ്ങുകൾ. കേരളത്തിൽ നിന്ന് സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും സിറോ മലങ്കര സഭാ അധ്യക്ഷൻ കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവയും സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും.
ബനഡിക്ട് പതിനാറാമൻറെ നിര്യാണത്തിൽ ലോകമെങ്ങും നിന്നും അനുശോചന പ്രവാഹമാണ്. ആഴമേറിയ ദൈവശാസ്ത്ര പണ്ഡിതനെയാണ് നഷ്ടമായതെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് അനുസ്മരിച്ചു. ബനഡിക്ട് പതിനാറാമൻറെ സഭയോടുള്ള സമർപ്പണം എക്കാലത്തും ഓർമ്മിക്കപ്പെടുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി. പോപ്പ് എമിരെറ്റ്സിൻ്റെ മരണത്തിൽ അഗാധമായ ദു:ഖമുണ്ടെന്ന് ചാൾസ് മൂന്നാമൻ രാജാവ് പറഞ്ഞു. ചരിത്രത്തിന് മറക്കാനാവാത്ത മാർപ്പാപ്പയെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജി മെലനി കുറിച്ചു. മഹാനായ ഇടയനെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ അനുസ്മരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam