
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനാണ് തന്റെ ഭരണകൂടം ലക്ഷ്യമിടുന്നതെന്നും അതിനുശേഷം അമേരിക്ക ക്യൂബയെ കുറിച്ച് ആലോചിക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം പരിഹരിക്കുന്നതിലാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ട്രംപ് വ്യക്തമാക്കി.
ഇറാൻ യുദ്ധം അവസാനിപ്പിക്കണം. അത് കഴിഞ്ഞാൽ അധികം വൈകാതെ തന്നെ ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ക്യൂബൻ ഭരണകൂടം അമേരിക്കയുമായി ചർച്ചകൾക്കും കരാറുകൾക്കും അതീവ താല്പര്യം കാണിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ക്യൂബ ഒരു കരാറിനായി അത്രമേൽ ആഗ്രഹിക്കുന്നുവെന്നും അമേരിക്കയിലുള്ള ക്യൂബൻ വംശജർക്ക് ഒടുവിൽ തങ്ങളുടെ ദ്വീപിലേക്ക് തന്നെ മടങ്ങാൻ കഴിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വൈറ്റ് ഹൗസിൽ മേജർ ലീഗ് സോ ക്കർ ചാമ്പ്യന്മാരായ ഇന്റർ മിയാമി സി. എഫ് ടീമിനെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കവെയാണ് അമേരിക്കയുടെ ഭാവി വിദേശനയങ്ങളെക്കുറിച്ച് ട്രംപ് സൂചന നൽകിയത്. ഇറാനിലെ സൈനിക നീക്കങ്ങൾ പൂർത്തിയായാൽ മാത്രമേ മറ്റ് നയതന്ത്ര വിഷയങ്ങളിലേക്ക് അമേരിക്ക കടക്കുകയുള്ളൂ എന്ന വ്യക്തമായ സന്ദേശമാണ് ട്രംപ് നൽകിയത്.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിക്ക് പകരം, മകനെ തെരഞ്ഞെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനിസ്വേലയുടെ കാര്യത്തിൽ ചെയ്തതുപോലെ, ഖമനെയിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പങ്കു വഹിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ യുഎസ് പ്രസിഡന്റ് പറഞ്ഞു. ആക്സിയോസുമായുള്ള എട്ട് മിനിറ്റ് നീണ്ട സംഭാഷണത്തിൽ, ഖമനെയിയുടെ പിൻഗാമിയായി മൊജ്തബ ഖമനെയി അടുത്ത പരമോന്നത നേതാവാകാനുള്ള സാധ്യതയിൽ യുഎസ് പ്രസിഡന്റ് അതൃപ്തി പ്രകടിപ്പിച്ചു. ഇറാന്റെ നീക്കം അസ്വീകാര്യമാണെന്നും ഭാവിയിൽ ഇറാനെ നയിക്കാൻ മൊജ്തബക്ക് കഴിയില്ലെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam