
ബീജിങ്: ചൈനയുടെ തലസ്ഥാനമായ ബീജിങിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 38 ആയി. 80,000 പേരെ ഒഴിപ്പിച്ചു. ഞായറാഴ്ച മുതലാണ് മഴ ശക്തമായത്. വടക്കൻ ജില്ലകളിൽ 543 മില്ലിമീറ്റർ വരെ മഴ പെയ്തെന്നാണ് റിപ്പോർട്ട്. 130ലേറെ ഗ്രാമങ്ങളിൽ വൈദ്യുതി നിലച്ച് പ്രദേശമാകെ ഇരുട്ടിലാണ്.
136 ഗ്രാമങ്ങളിൽ നിന്നാണ് 80,000 ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചത്. നദികളിലെ ജലനിരപ്പ് അപകടകരമായ തോതിൽ ഉയർന്ന നിലയിലാണ്. മരങ്ങൾ കടപുഴകിയതും വെള്ളക്കെട്ടും കാരണം ഗതാഗതം താറുമാറായി. ബീജിങ്ങിലെ മിയുൺ ജില്ലയിലെ ഒരു റിസർവോയറിൽ നിന്ന് വെള്ളം തുറന്നുവിടാൻ അധികൃതർ ഉത്തരവിട്ടു. 1959 ൽ നിർമിച്ചതിനു ശേഷം ഇതിലെ ജലനിരപ്പ് ഏറ്റവും ഉയർന്ന നിലയിലായിരുന്നു. മിയൂണിലാണ് 28 പേർ മരിച്ചത്. ബീജിങ്ങിന് തെക്ക് ഹെബെയ് പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നാല് പേർ മരിച്ചു.
രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടു. ജനങ്ങളോട് വീടിനുള്ളിൽ തുടരാൻ ഉത്തരവിട്ടു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനമില്ല. ബുധനാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam