
ലാഹോർ: നിയമ വിരുദ്ധമായി വിവാഹം കഴിച്ചെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യയും കുറ്റവിമുക്തർ. 7 വർഷത്തേക്ക് ഇരുവരെയും ശിക്ഷിച്ച കീഴ്ക്കോടതി നടപടി അപ്പീൽ കോടതി റദ്ദാക്കി. എന്നാൽ മറ്റൊരു കേസിൽ അറസ്റ്റ് വാറണ്ടുള്ളതിനാൽ ഉടൻ മോചിതനാകില്ല. ഇമ്രാൻ ഖാനെയും ഭാര്യ ബുഷറ ഖാനെയും ഏഴ് വർഷത്തേക്കാണ് ശിക്ഷിച്ചത്. ഫെബ്രുവരിയിലെ പാകിസ്ഥാൻ തെരഞ്ഞെടുപ്പിന് മുൻപായിരുന്നു ഇത്. 2018ൽ നടന്ന ഇവരുടെ വിവാഹം ഇസ്ലാമിക് നിയമത്തിന് വിരുദ്ധമായിരുന്നുവെന്നാണ് കീഴ്‍ക്കോടതി കണ്ടെത്തിയത്. ശനിയാഴ്ചയാണ് ഇസ്ലാമബാദ് കോടതി ഇരുവരേയും കുറ്റവിമുക്തരാക്കിയത്.
ഇസ്ലാമിക നിയമപ്രകാരം പുനർ വിവാഹത്തിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ഇരുവരെയും കോടതി ഏഴു വർഷം തടവ് ശിക്ഷക്ക് വിധിച്ചത്. ബുഷറയുടെ ആദ്യ ഭർത്താവിവ് ഖവാർ മനേക നൽകിയ പരാതിയിലായിരുന്നു നടപടി. നിയമപ്രകാരം വിവാഹ മോചിതയായതോ ഭർത്താവ് മരിച്ചതോ ആയ സ്ത്രീ പുനർ വിവാഹിതയാകുമ്പോൾ മൂന്ന് ആർത്തവകാലം കഴിയണം. സ്ത്രീ ഗർഭിണിയാണോ എല്ലയോ എന്ന് മനസ്സിലാക്കുന്നതിനായി കാത്തിരിക്കുന്ന കാലഘട്ടത്തെ ഇദ്ദ എന്നാണ് വിളിക്കുന്നത്.
എന്നാൽ ഇമ്രാൻ ഖാൻ-ബുഷ്റ വിവാഹത്തിൽ ഇദ്ദ മാനദണ്ഡം ലംഘിച്ചെന്നും വിവാഹമോചിതയായി മൂന്ന് ആർത്തവകാലത്തിന് മുമ്പേ മുൻ ഭാര്യ ബുഷ്റ, ഇമ്രാൻ ഖാനെ വിവാഹം ചെയ്തെന്നുമാണ് ആദ്യ ഭർത്താവ് പരാതിയിൽ ഉന്നയിച്ചത്. 71 കാരനായ ഇമ്രാൻ ഖാന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ബുഷ്റയുമായുള്ളത്. ഇരുവർക്കും ജയിൽ ശിക്ഷക്ക് പുറമെ 5 ലക്ഷം രൂപയും പിഴ കോടതി വിധിച്ചിരുന്നു. കഴിഞ്ഞ വർഷം നടന്ന കലാപത്തിൽ ഇമ്രാൻ ഖാന്റെ പങ്ക് പരിശോധിക്കുന്നതിനാൽ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ഇമ്രാന്‍ ഖാന്‍റെ പിടിഐ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam