
ദില്ലി: റിപ്പബ്ലിക് ദിനത്തിൽ അതിഥിയായെത്തിയ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിന്‍റെ ഇന്ത്യ സന്ദർശനത്തിനു പിന്നാലെ ഇന്ത്യ- ഫ്രാൻസ് രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണത്തിന് ധാരണ. ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധ വ്യാവസായിക മേഖലയിൽ ഇരു രാജ്യങ്ങളും കൂടുതൽ കൈക്കോർക്കും. ബഹിരാകശ പദ്ധതികളിലും ഗവേഷണത്തിലും സഹകരണം ശക്തമാക്കും.
ചാൾസ് മുന്നാമൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സ്ഥിരീകരിച്ച് ബക്കിംഗ്ഹാം കൊട്ടാരം
ഉപഗ്രഹ വിക്ഷേപണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കമ്പനിയും ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും ധാരണപത്രം ഒപ്പിട്ടു. H125 ഹെലികോപ്ടർ നിർമ്മാണത്തിൽ എയർബസിനൊപ്പം ടാറ്റ വ്യാവസായിക പങ്കാളിയാകും. വിദ്യാഭ്യാസം, ശാസ്ത്രം, ആരോഗ്യം എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരിക്കാനും ധാരണയായി. 2026 ഇന്ത്യ - ഫ്രാൻസ് നവീകരണ വർഷമായി ആചരിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം 75 –ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യൻ സൈനിക ശക്തി വിളിച്ചോതുന്ന പരേഡിനാണ് കര്‍ത്തവ്യപഥ് സാക്ഷിയായത്. വനിതാ പ്രാതിനിധ്യം കൂടിയ ഇത്തവണത്തെ പരേഡില്‍ 'വികസിത ഭാരതം', 'ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ്' എന്നിവയായിരുന്നു പ്രമേയങ്ങള്‍. സ്ത്രീ ശക്തി മുന്‍നിർത്തി ഇന്ത്യൻ സാംസ്കാരിക പൈതൃകത്തിന്‍റെയും സൈനിക ശക്തിയുടെയും പ്രകടനമാണ് കര്‍ത്തവ്യപഥില്‍ നടന്നത്. ചരിത്രത്തിലാദ്യമായി നൂറിലധികം വനിതാ കലാകാരികള്‍ ഇന്ത്യൻ സംഗീതോപകരണങ്ങള്‍ വായിച്ച് പരേഡിന് തുടക്കം കുറിച്ചു. സംയുക്ത സേന, കേന്ദ്ര പോലീസ് സേന എന്നി വിഭാഗങ്ങളെ പ്രതിനിധീകരിച്ചത് മുഴുവനും വനിതകള്‍. ഫ്ലൈ പാസ്റ്റിലും വനിതാ പൈലറ്റുമാരാണ് പങ്കെടുത്തത്. ഫ്രഞ്ച് പ്രസിഡന്‍റ് മുഖ്യാത്ഥിയായ റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ 90 അംഗ ഫ്രഞ്ച് സേനയും ഭാഗമായി. റഫാല്‍ യുദ്ധ വിമാനങ്ങള്‍ , ടി 90 ടാങ്ക്, നാഗ് മിസൈല്‍, പിനാക റോക്കറ്റ് ലോഞ്ചർ എന്നിവ പ്രതിരോധ കരുത്തിന്‍റെ അടയാളമായി. 54 യുദ്ധ വിമാനങ്ങളാണ് ഇത്തവണ പരേഡിൽ പങ്കെടുത്തത്. ഇതില്‍ മൂന്നെണ്ണം ഫ്രഞ്ച് സേനയുടേതായിരുന്നു. സിആർപിഎഫ്, എസ്‍എസ്ബി, ഐടിബിപി എന്നിവയില്‍ നിന്നുള്ള വനിത സേനാഗങ്ങള്‍ ബൈക്ക് അഭ്യാസപ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമർപ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർത്തവ്യപഥിൽ എത്തിയത്.