
മാഡ്രിഡ്: തമാശയ്ക്ക് സുഹൃത്തുക്കള്‍ക്കയച്ച സന്ദേശം കാരണം വിചാരണ നേരിടുകയാണ് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് വിദ്യാർത്ഥി. വിമാനത്തില്‍ സ്ഫോടനം നടത്താന്‍ പോകുന്നുവെന്നാണ് സ്നാപ്പ് ചാറ്റ് വഴി ആദിത്യ വർമയെന്ന വിദ്യാർത്ഥി സന്ദേശമയച്ചത്. താന്‍ താലിബാന്‍ അംഗമാണ് എന്നും ആദിത്യ കുറിച്ചിരുന്നു.
2022 ജൂലൈയിൽ സുഹൃത്തുക്കളോടൊപ്പം സ്പെയിനിലെ മെനോർക്ക ദ്വീപിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ആദിത്യ കൂട്ടുകാർക്കയച്ച സന്ദേശമിതാണ്- "വിമാനത്തില്‍ സ്ഫോടനം നടത്താന്‍ പോകുന്നു. ഞാൻ താലിബാനിൽ അംഗമാണ്". യുകെ സുരക്ഷാ ഏജന്‍സിയുടെ ശ്രദ്ധയില്‍ ഈ സന്ദേശമെത്തി. അവർ ഇക്കാര്യം സ്പാനിഷ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി.
സന്ദേശത്തിന് പിന്നാലെ സുരക്ഷയ്ക്കായി രണ്ട് സ്പാനിഷ് എഫ്-18 യുദ്ധവിമാനങ്ങൾ വിദ്യാർത്ഥി സഞ്ചരിച്ച വിമാനത്തെ പിന്തുടർന്നു. മെനോർക്കയിൽ യാത്രാ വിമാനമിറങ്ങുന്നതുവരെ യുദ്ധവിമാനങ്ങള്‍ പിന്തുടർന്നു. അന്ന് 18 വയസ്സുണ്ടായിരുന്ന ആദിത്യ വർമയെ വിമാനമിറങ്ങിയ ഉടന്‍ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു.
ആരെയും ദ്രോഹിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് വിദ്യാർത്ഥി മാഡ്രിഡിലെ കോടതിയില്‍ പറഞ്ഞു. ബാത്ത് സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര വിദ്യാർത്ഥിയാണ് താന്‍. ഒരു സ്വകാര്യ ഗ്രൂപ്പില്‍ പറഞ്ഞ തമാശയാണത്. അന്ന് തന്നോടൊപ്പം യാത്ര ചെയ്ത സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തതാണതെന്നും ആദിത്യ വര്‍മ കോടതിയില്‍ വ്യക്തമാക്കി.
എന്തുകൊണ്ടാണ് അത്തരമൊരു സന്ദേശം അയച്ചതെന്ന ചോദ്യത്തിനും ആദിത്യ മറുപടി നല്‍കി. താലിബാന്‍ ഭീകരരുടെ രൂപസാദൃശ്യം തനിക്കുണ്ടെന്ന് എല്ലാവരും തമാശയായി പറയുമായിരുന്നെന്നും അതുകൊണ്ടാണ് അത്തരമൊരു സന്ദേശമയച്ചതെന്നുമാണ് വിശദീകരണം. വിദ്യാർത്ഥിയും താലിബാനും തമ്മില്‍ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതുകൊണ്ടുതന്നെ ഭീകര പ്രവർത്തനത്തിന് എതിരായ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ല.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, രണ്ട് സ്പാനിഷ് എയർഫോഴ്‌സ് ജെറ്റുകൾ വിന്യസിച്ചതിന്‍റെ ചെലവ് ആദിത്യ നല്‍കേണ്ടിവരും. 22,500 യൂറോ (20,35,145 രൂപ) വരെ പിഴ ചുമത്തിയേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം