
ജെറുസലേം: ഗാസ വെടിനിർത്തൽ കരാർ പ്രകാരം മൂന്ന് ഇസ്രയേൽ ബന്ദികൾക്കും 183 പലസ്തീൻ തടവുകാർക്കും കൂടി മോചനം. കരാർ പ്രകാരം ഇന്ന് 3 ഇസ്രയേൽ ബന്ദികളെ ഹമാസാണ് ആദ്യം മോചിപ്പിച്ചത്. ഇതിന് പിന്നാലെ 183 പലസ്തീനികളെ ഇസ്രയേലും വിട്ടയക്കുകയായിരുന്നു. അതിനിടെ ബന്ദികളെ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഹമാസ് രംഗത്തെത്തുകയും ചെയ്തു. ബന്ദികളെ കൈകാര്യം ചെയ്തത് അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചെന്നാണ് ഹമാസ് പറഞ്ഞത്. സമ്പൂർണ വിജയമെന്ന നെതന്യാഹുവിന്റെ സ്വപ്നം പരാജയപ്പെടുത്തിയെന്നും ഹമാസ് പ്രസ്താവനയിലൂടെ അവകാശപ്പെട്ടു.
ട്രംപിന്‍റെ നാടുകടത്തൽ ഭീഷണി കാരണം ഇന്ത്യൻ വിദ്യാർഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്
പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് മടങ്ങിയെത്തിയതിന് പിന്നാലെ അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കുന്നത് വർധിക്കുന്നതായി റിപ്പോർട്ട്. കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്‍റെ നയവും ഭീഷണിയും കാരണമാണ് ഇന്ത്യൻ വിദ്യാർഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാർട്ട് ടൈം ജോലി ചെയ്യുന്നിടങ്ങളിലെ പൊലീസിന്‍റെയും മറ്റ് അധികൃതരുടെയും പരിശോധനകൾ വർധിച്ചതാണ് സ്ഥിതി സങ്കീർണമാക്കിയത്. യൂണിഫോമിലുള്ള ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയാൽ പിന്നെ ദിവസങ്ങളോളം അതിന് പിന്നാലെ നടക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വ്യക്തമാകുന്നത്. ഇത് പാർട്ട് ടൈം ജോലി ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികളെ സംബന്ധിച്ചടുത്തോളം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. എല്ലാ രേഖകളും ഉള്ളവർക്ക് പോലും കാര്യങ്ങൾ അത്ര എളുപ്പം പരിശോധനകൾ കഴിയില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടികാട്ടുന്നു. ജോലിസ്ഥലങ്ങളിലെത്തുന്ന ഉദ്യോഗസ്ഥർ വിദ്യാർഥികളുടെ ഐ ഡികൾ കാണണമെന്ന് പറഞ്ഞ് തുടങ്ങുന്ന പരിശോധന വിവിധ ഘട്ടങ്ങളിലേക്ക് ഇപ്പോൾ നീളാറുണ്ട്. അധികാരികളുമായുള്ള ഏറ്റുമുട്ടൽ ഭയന്ന് വിദ്യാർഥികൾ പാർട്ട് ടൈം ജോലി ഉപേക്ഷിക്കുന്നത് വളരെയധികം കൂടുതലായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യൻ വിദ്യാർഥികളുടെ മാത്രം കാര്യമല്ല, അമേരിക്കയിലെ വിദേശ വിദ്യാർഥികളുടെയെല്ലാം കാര്യം ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. പൊതുവിൽ അമേരിക്കയിലെ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളെയെല്ലാം ട്രംപിന്‍റെ നാടുകടത്തൽ ഭീഷണി ബാധിച്ചിട്ടുണ്ടെന്ന് സാരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam