
ബ്രസ്സല്‍സ്: കൊവിഡ് വ്യാപനത്തില്‍ അമേരിക്കക്ക് പുറമെ, ചൈനയെ വിമര്‍ശിച്ച് മറ്റ് രാജ്യങ്ങളും. കൊറോണ വൈറസ് ഉത്ഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആസ്‌ട്രേലിയയും ആവശ്യപ്പെട്ടു. 5 ജി സ്ഥാപിക്കുന്നതിനായി ചൈനീസ് ടെക് ഭീമന്മാരായ വാവെയെ ക്ഷണിക്കുന്നതില്‍ ജര്‍മനിയും ബ്രിട്ടനും പുനരാലോചന നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി. കൊവിഡ് വ്യാപനത്തിന് ഉത്തരവാദി ചൈനയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയത്. ഇതുവരെ അമേരിക്കന്‍ നിലപാടിന് അന്താരാഷ്ട്ര രാജ്യങ്ങളില്‍ നിന്ന് പരസ്യ പിന്തുണ ലഭിച്ചിരുന്നില്ല.
വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ ചൈന നിഷ്‌ക്രിയമായതാണ് ലോകമാകെ രോഗം വ്യാപിക്കാന്‍ കാരണമെന്നാണ് മുന്‍നിര രാജ്യങ്ങളുടെയും അഭിപ്രായം.
കൊവിഡ് വ്യാപനത്തില്‍ മറ്റ് രാജ്യങ്ങളുടെ വിമര്‍ശനം ചൈന പ്രതീക്ഷിച്ചിരുന്നില്ല. രാജ്യത്തെ രോഗവ്യാപനം നിയന്ത്രിണ വിധേയമായ ശേഷം മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റിയയക്കുന്നത് വിമര്‍ശമം കുറക്കുമെന്നായിരുന്നു ചൈനയുടെ പ്രതീക്ഷ.
വംശീയ പരാമര്‍ശത്തെ തുടര്‍ന്ന് ഫ്രാന്‍സ്, കസാഖിസ്ഥാന്‍, നൈജീരിയ, കെനിയ, ഉഗാണ്ട, ഘാന തുടങ്ങിയ രാജ്യങ്ങള്‍ ചൈനീസ് അംബാസഡര്‍മാരെ വിളിച്ചുവരുത്തിയിരുന്നു. ജര്‍മനിയില്‍ കൊവിഡ് വ്യാപിച്ചതിന് 160 ബില്ല്യണ്‍ ഡോളര്‍ ചൈനയില്‍ നിന്ന് ആവശ്യപ്പെടണമെന്ന് ജര്‍മന്‍ പത്രം അഭിപ്രായപ്പെട്ടിരുന്നു.
അമേരിക്കന്‍ ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ അഭിപ്രായം തള്ളിയാണ് പ്രസിഡന്റ് ട്രംപ് ചൈനക്കെതിരെ നിലപാട് ആവര്‍ത്തിച്ചത്. വൈറസ് ഉത്ഭവം വുഹാനിലെ ലാബാണെന്ന് തന്നെയാണ് ട്രംപിന്റെ വാദം. മതിയായ തെളിവുണ്ടെന്നും അന്വേഷണത്തിന് അനുമതി നല്‍കണമെന്നും ട്രംപ് ആവര്‍ത്തിച്ചു. എന്നാല്‍, തുടക്കം മുതലെ അമേരിക്കയുടെ വാദം ചൈന എതിര്‍ത്തു. വൈറസ് മനുഷ്യ സൃഷ്ടിയല്ലെന്നാണ് ശാസ്ത്രലോകത്തിന്റെയും വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam