
ഇസ്ലാമാബാദ്: ബസ് തടഞ്ഞുനിർത്തി യാത്രക്കാരെ പുറത്തിറക്കി ഒമ്പത് പേരെ വെടിവെച്ച് കൊലപ്പെടുത്തി. പാകിസ്ഥാനിലെ
ബലൂചിസ്ഥാനിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഒമ്പത് പേരെ ബസിൽ നിന്ന് തട്ടിക്കൊണ്ടുപോയി ക്ലോസ് റേഞ്ചിൽ വെടിവെച്ച് കൊലപ്പെടുത്തിയതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തോക്കുധാരികളായ ഭീകരവാദികളാണ് അക്രമത്തിന് പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു. ബസ് തടഞ്ഞുനിർത്തി പഞ്ചാബിൻ്റെ കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ളവരെ തിരഞ്ഞുപിടിച്ച് പുറത്തിറക്കി ഒമ്പതുപേരെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് ഓഫീസർ അബ്ദുള്ള മെംഗൽ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
പന്ത്രണ്ടോളം വരുന്ന തോക്കുധാരികളാണ് കൊടുംക്രൂരത ചെയ്തതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഹബീബുള്ള മുസാഖേൽ ഡോൺ ന്യൂസിനോട് പറഞ്ഞു. ഇതേ അക്രമികൾ പാർലമെൻ്റംഗത്തിൻ്റെ കാറിന് നേരെ വെടിയുതിർത്തു. സംഭവത്തിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് രണ്ട് യാത്രക്കാർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. കാറിൽ എംപി ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആക്രമണത്തെ ഭീകരവാദ സംഭവമായി വിശേഷിപ്പിച്ചു.
Read More.... സിഡ്നിയിലെ ഷോപ്പിങ് മാളിൽ ആക്രമണം; 5 പേരെ അക്രമി കുത്തിക്കൊന്നു, 9 മാസം പ്രായമുള്ള കുഞ്ഞിനും കുത്തേറ്റു
ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളെ കൊന്നൊടുക്കിയവരോട് ക്ഷമിക്കില്ലെന്നും ഉടൻ പിടികൂടുമെന്നും ബലൂചിസ്ഥാൻ മുഖ്യമന്ത്രി മിർ സർഫറാസ് ബുഗ്തി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ് സർക്കാർ നിൽക്കുന്നതെന്നും പറഞ്ഞു. അതേസമയം, ഇതുവരെ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam