Latest Videos

അമേരിക്കയുടെ മുൻ അംബാസഡർ, ക്യൂബയ്ക്കായി പതിറ്റാണ്ടുകൾ ചാരപ്രവർത്തനം, ഒടുവിൽ തടവ് ശിക്ഷ

By Web TeamFirst Published Apr 13, 2024, 12:53 PM IST
Highlights

യുഎസ് സർക്കാരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വഞ്ചനാ കേസിലാണ് വേഗത്തിൽ അവസാനമായത്.

മിയാമി: ക്യൂബയ്ക്കായി വർഷങ്ങളോളം ചാരപ്രവർത്തനം നടത്തിയ മുൻ അമേരിക്കൻ അംബാസഡറെ 15 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. വിക്ടർ മാനുവൽ റോച്ച എന്ന അമേരിക്കൻ അംബാസഡർക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ബൊളിവിയയിലെ അമേരിക്കൻ അംബാസഡറായിരുന്നു വിക്ടർ മാനുവൽ മോച്ച.  വെള്ളിയാഴ്ചയാണ് വിക്ടർ മാനുവൽ ഔദ്യോഗികമായി കുറ്റസമ്മതം നടത്തിയത്. പിന്നാലെയാണ് 15 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. 

ഇതോടെ യുഎസ് സർക്കാരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വഞ്ചനാ കേസിലാണ് വേഗത്തിൽ അവസാനമായത്. ഡിസംബർ മാസത്തിലാണ് മുൻ യുഎസ് അംബാസഡറായിരുന്ന വിക്ടറിനെതിരെ ചാരവൃത്തി കുറ്റം ചുമത്തിയത്. 40 വർഷത്തോശം ക്യൂബയുടെ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി നിർണായക വിവരങ്ങൾ ചോർത്തിയെന്നായിരുന്നു വിക്ടറിനെതിരായ കുറ്റം. ഫെബ്രുവരി ആദ്യത്തിൽ ഇയാൾ കുറ്റങ്ങൾ നിഷേധിച്ചിരുന്നു. ഇതോടെയാണ് വിചാരണ നീണ്ടത്. മിയാമിയിലായിരുന്നു വിക്ടർ താമസിച്ചിരുന്നത്. 

വിക്ടറിന്റെ പൌരത്വം റദ്ദാക്കാതിരുന്നത് കേസിന്റെ സാധുതയെ ചോദ്യം ചെയ്യുന്നതാണെന്ന് ചോദ്യം ചെയ്യലിനിടെ ജഡ്ജി നിരീക്ഷിച്ചിരുന്നു. എന്നാൽ 73കാരനായ വിക്ടർ ജയിലിൽ കിടന്ന് മരിക്കാൻ സാധ്യതയുള്ളതിനാൽ 15 വർഷത്തെ ശിക്ഷ മതിയെന്നായിരുന്നു പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടത്. വിക്ടറിന്റെ ചാര പ്രവർത്തനം മൂലം ഇരകളാക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭിക്കുന്ന രീതിയിലേക്ക് ഹർജിയിലെ ആവശ്യങ്ങൾക്ക് ഭേദഗതി വരുത്തിയിട്ടുണ്ട്. ചാര പ്രവർത്തിയേക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന് നൽകുമെന്നും അന്വേഷണത്തോട് സഹകരിക്കാമെന്നും വിക്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്. 

എന്നാൽ ചാരപ്രവർത്തിനുള്ള കുറ്റങ്ങളല്ല വിക്ടറിനെതിരെ ചുമത്തിയിട്ടുള്ളത്. മറിച്ച് വിദേശ ഏജന്റായി പ്രവർത്തിച്ചുവെന്നതാണ് വിക്ടറിനെതിരായ കുറ്റകൃത്യം. കൊളംബിയയിൽ ജനിച്ച വിക്ടർ പത്ത് വയസുള്ളപ്പോഴാണ് ന്യൂയോർക്കിലെത്തുന്നത്. പിതാവിന്റെ മരണ ശേഷമായിരുന്നു ഇത്. 1965ൽ ഒരു സ്കോളർഷിപ്പ് ലഭിച്ച ശേഷം കണക്ടികറ്റിലെ പ്രശസ്തമായ ബോർഡിംഗ് സ്കൂളിലായിരുന്നു വിക്ടർ പഠിച്ചത്. എന്ന നിറത്തെ ചൊല്ലിയുള്ള രൂക്ഷമായ വേർ തിരിവ് വിക്ടറിന് ഇവിടെ അനുഭവിക്കേണ്ടി വന്നതായി ഇയാൾ നേരത്തെ പ്രതികരിച്ചിരുന്നു. 

1973ൽ യാലി സർവ്വകലാശാലയിലെ പഠനം പൂർത്തിയാക്കിയ ശേഷമാണ് വിക്ടറിനെ ക്യൂബയുടെ രഹസ്യാന്വേഷണ വിഭാഗം ചാര ഏജൻസിയുടെ ഭാഗമാക്കുന്നത്. യുഎസ് സർക്കാരിനൊപ്പമുള്ള വിക്ടറിന്റെ ജീവിതം ആരംഭിച്ചത് 1981ലാണ്. വൈറ്റ് ഹൌസിൽ അടക്കം നിർണായക പദവികൾ വിക്ടർ വഹിച്ചിരുന്നു. 2000 മുതൽ 2002 വരെയുള്ള കാലഘട്ടത്തിലാണ് ഇയാൾ ബൊളിവിയയുടെ യുഎസ് അംബാസഡറായിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!