
ജിദ്ദ: സൗദി അറേബ്യയിലെ മക്കയിൽ പെയ്തത് കനത്ത മഴ. ജിദ്ദ നഗരം ഉൾപ്പെടെ ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി വാഹനങ്ങളാണ് വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയത്. മദീനയിലും സമാനമായ രീതിയിൽ കനത്ത മഴയാണ് പെയ്തത്. വെള്ളപ്പൊക്കത്തിൽ കാറുകൾ മുതൽ ബസുകൾ വരെ കുടുങ്ങിയ നിലയിലായിരുന്നു.
മക്കയുടെ തെക്ക് കിഴക്കുള്ള അൽ-അവാലി പ്രദേശത്ത് നിരവധി കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രദേശത്ത് മനുഷ്യച്ചങ്ങല തീർത്താണ് രക്ഷാപ്രവർത്തനം നടന്നത്. ഇതിനിടെ മക്കയിൽ ഒരു ഡെലിവറി ബോയ് ബൈക്കിൽ നിന്ന് വെള്ളക്കെട്ടിലേയ്ക്ക് തെറിച്ചുവീഴുന്നതിന്റെ ഉൾപ്പെടെ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെള്ളത്തിലൂടെ വലിയ മരങ്ങളും മറ്റും ഒലിച്ചുപോകുന്നതും കാണാം. മക്ക, മദീന, തുറമുഖ നഗരമായ ജിദ്ദ എന്നിവിടങ്ങളിൽ സൗദി അറേബ്യയിലെ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
2024 ഏപ്രിലിൽ ഗൾഫ് രാജ്യങ്ങളിൽ പെയ്ത റെക്കോർഡ് മഴയ്ക്ക് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ജിദ്ദയിൽ ശക്തമായ മഴ പെയ്തത്. റിയാദ്, അൽ-ബാഹ, തബൂക്ക് തുടങ്ങിയ നഗരങ്ങളും ശക്തമായ മഴയുടെ പ്രത്യാഘാതങ്ങളെ നേരിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലെ നാഷണൽ മെറ്റീരിയോളജിക്കൽ സെൻ്റർ (എൻഎംസി) ഈ ആഴ്ച്ചയിലുടനീളം മിതമായതോ കനത്തതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam