
മോസ്കോ: റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഡർ ഓഫ് സെന്‍റ് ആൻഡ്രൂ പുരസ്കാരം ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് മോദിക്ക് പരമോന്നത പുരസ്കാരം നൽകാൻ തീരുമാനിച്ചത്.
റഷ്യ സ്വന്തം രാജ്യത്തെയും ഇതര രാജ്യങ്ങളിലെയും പൗരൻമാർക്ക് നൽകുന്ന പരമോന്നത സിവിലിയൻ പുരസ്കാരമാണ് ഓഡർ ഓഫ് സെന്‍റ് ആൻഡ്രൂ. റഷ്യ രാജഭരണത്തിന് കീഴിലായിരുന്ന കാലത്ത് 1698-ലാണ് ഈ സിവിലിയൻ പുരസ്കാരം പ്രഖ്യാപിച്ചത്. സോവിയറ്റ് ഭരണകാലത്ത് ഈ പുരസ്കാരം നിരോധിക്കപ്പെട്ടിരുന്നു. എന്നാൽ സോവിയറ്റ് ഭരണം വീണതിന് ശേഷം ഈ പുരസ്കാരം തിരികെ കൊണ്ടുവരികയായിരുന്നു.
റഷ്യൻ പ്രസിഡന്‍റ് വ്‍ളാദിമിർ പുചിനാണ് ഈ പുരസ്കാരം നൽകാനുള്ള ഉത്തരവിൽ ഒപ്പു വച്ചിരിക്കുന്നത്. എന്നാണ് ഈ പുരസ്കാരം മോദിക്ക് നൽകുക എന്ന കാര്യം വ്യക്തമല്ല.
ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത് രണ്ടാം തവണയാണ് ഒരു പരമോന്നത പുരസ്കാരം മോദിയെ തേടിയെത്തുന്നത്. നേരത്തേ യുഎഇയുടെ പരമോന്നത സിവിലിയൻ പുരസ്കാരവും പ്രധാനമന്ത്രിയെ തേടിയെത്തിയിരുന്നു. ഈ മാസം അവസാനം ആ പുരസ്കാരം നേരിട്ട് വാങ്ങാൻ മോദിയെത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് ചട്ടലംഘനമായേക്കാം എന്നതിനാൽ ഈ തീരുമാനം റദ്ദാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam