
ലാഹോർ: ഇസ്ലാമിക പുണ്യസ്ഥലങ്ങളെ കുറിച്ച് മോശമായ പരാമർശങ്ങൾ നടത്തി മതനിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഹിന്ദു യുവാവിനെ അറസ്റ്റ് ചെയ്തു. പ്രകോപിതരായ ജനക്കൂട്ടം യുവാവിനെ അക്രമിക്കാന്‍ ശ്രമിച്ചതായും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ലാഹോറിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള റഹീം യാർ ഖാൻ ജില്ലയിലാണ് സംഭവം. അക്ബർ റാം എന്ന യുവാവിനനെയാണ് മതനിന്ദ ആരോപിച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ അയല്‍വാസിയായ ഫൈസൽ മുനീർ എന്ന വ്യക്തി നൽകിയ പരാതിയെ തുടര്‍ന്നാണ് നടപടി.
ഓഗസ്റ്റ് 11 ന് അക്ബർ റാമിനെ മതനിന്ദ ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും ഗ്രാമത്തിലെ ക്രമസമാധാന പ്രശ്‌നം ഭയന്ന് ജുഡീഷ്യൽ റിമാൻഡിൽ ഉടൻ ജയിലിലേക്ക് മാറ്റുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാളെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയിരുന്നെങ്കില്‍ ജനം ആക്രമിച്ചേനെയെന്നും പൊലീസ് വ്യക്തമാക്കി. അക്ബർ റാമിനെതിരെ മതനിന്ദ നിയമം (പാകിസ്ഥാൻ പീനൽ കോഡിന്റെ 295-എ), പഞ്ചാബ് മെയിന്റനൻസ് ഓഫ് പബ്ലിക് ഓർഡർ ഓർഡിനൻസ് എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. കൃത്യസമയത്ത് പൊലീസ് എത്തിയതാണ് അക്ബർ റാമിന്റെ ജീവൻ രക്ഷിച്ചതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഹിന്ദു മതവിശ്വാസി മതനിന്ദ നടത്തിയെന്നറിഞ്ഞ് പൊലീസ് ഗ്രാമത്തിലെത്തിയപ്പോള്‍ ഇയാളുടെ വീടിന് സമീപം ആളുകൾ തടിച്ചുകൂടിയിരിക്കുകയായിരുന്നു. അക്ബർ റാമിനെ തങ്ങൾക്ക് കൈമാറണമെന്ന് ജനക്കൂട്ടം ആവശ്യപ്പെട്ടു. എന്നാല്‍ യുവാവിനെ അറസ്റ്റ് ചെയ്ത് വളരെ പണിപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. നിരവധി ആളുകൾക്ക് മുന്നിൽ അക്ബർ റാം ഇസ്‌ലാമിനെക്കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതായി പരാതിക്കാരൻ ആരോപിച്ചു. ആക്രമണം ഭയന്ന് ഇയാളുടെ കുടുംബം ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തതായും റിപ്പോർട്ട് പുറത്തുവന്നു. മതനിന്ദയ്ക്ക് വധശിക്ഷ ലഭിക്കാവുന്ന രാജ്യമാണ് പാകിസ്ഥാൻ.