
ടെഹ്റാൻ: ഹൂത്തികൾ കൂടി ആക്രമണവുമായി രംഗത്തിറങ്ങിയതോടെ പശ്ചിമേഷ്യയിലെയും കപ്പൽപ്പാതകളിലെയും സംഘർഷ സാഹചര്യം വഷളാവുന്നു. ബാബ് അൽ മന്ദബിൽ സൗദിയുടേത് ഉൾപ്പടെ രണ്ട് കപ്പലുകൾ ഹൂത്തികൾ ആക്രമിച്ചു. ഇതോടെ ബാബ് അൽമന്ദബും സംഘർഷത്തിൽ മുങ്ങുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. സൗദിയുടെ ലൈല, എൻസലിയ എന്നീ രണ്ട് കപ്പലുകൾ ആക്രമിച്ചെന്ന് ഹൂത്തികൾ വ്യക്തമാക്കി. ഒരു കപ്പലാക്രമിക്കപ്പെട്ടത് സൗദി സ്ഥിരീകരിച്ചു. ഹൂത്തികളെ ഇളക്കി വിടുകയാണ് ഇറാനെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ഹൂത്തികൾ സൗദിക്കെതിരെ ആക്രമണം തുടർന്നാൽ സൗദിക്കായി പാക്കിസ്ഥാൻ സേന രംഗത്തിറങ്ങിയേക്കും എന്ന് അൽ അറബിയ റിപ്പോർട്ട് ചെയ്തു. ഇത് സൗദിയുമായുള്ള കരാറാണെന്നും റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്.
അതേസമയം തുടർച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനിൽ അമേരിക്കയുടെ കനത്ത വ്യോമാക്രമണമാണ് ഉണ്ടായിരിക്കുന്നത്. ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള പവർ സബ്‌സ്റ്റേഷന് നേരെയടക്കം ആക്രമണം ഉണ്ടായി. അമേരിക്കയുടെ പന്ത്രണ്ടാം റൗണ്ട് ആക്രമണത്തിൽ തെക്കൻ ഇറാനിൽ ഇറാഖ് അതിർത്തിയായ ശലാംഷേയിൽ ഉഗ്ര സ്ഫോടനമാണ് ഉണ്ടായത്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏതെങ്കിലും കപ്പലിന് നേരെ ആക്രമണം നടത്തിയാൽ, പകരം ഇറാന്റെ പാലങ്ങളോ വൈദ്യുതി നിലയങ്ങളോ തകർക്കുമെന്ന് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. ഇറാന്റെ നയം 'കണ്ണിന് കണ്ണ്' എന്നതാണെന്നും അടിസ്ഥാന സൗകര്യങ്ങൾ തകർത്താൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. ഇറാൻ - ഇറാഖ് അതിർത്തിയിൽ രണ്ട് പേര് മരിച്ചെന്നും 11 പേർക്ക് പരിക്കേറ്റതായും ഇറാൻ വിശദമാക്കി. ഹോർമുസിൽ മൂന്ന് കപ്പലുകൾ മുന്നറിയിപ്പ് മറികടന്ന് പോകാൻ ശ്രമിച്ചെന്നാണ് ഇറാൻ വിശദമാക്കുന്നത്. ഒരു കപ്പലിൽ സ്ഫോടനം ഉണ്ടായെന്നും, ബാക്കി ഉള്ളവർ പിൻവാങ്ങി എന്നും ഇറാൻ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam