
ദില്ലി: ഇന്ത്യ - യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ ധാരണയായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും യൂറോപ്യൻ കമീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്നും വെള്ളിയാഴ്ച നടത്തിയ കൂടികാഴ്ചയിൽ ഇക്കാര്യത്തിൽ ചർച്ചകൾ തുടരാൻ തീരുമാനിച്ചു. യൂറോപ്പിൽ നിന്നുള്ള കാറുകൾക്കും വിസ്കികൾക്കും വൈനുകൾക്കും ഇന്ത്യൻ തീരുവ കുറയ്ക്കണമെന്ന് നേരത്തെ യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ ഈ വർഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാര കരാറിന് രൂപം നൽകുന്നത് ആലോചിക്കാനാണ് തീരുമാനം.
ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും ഇടയിൽ ഹരിതോർജ്ജം നിർമ്മിത ബുദ്ധി ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിലെ സഹകരണം കൂട്ടാനും യോഗത്തിൽ ധാരണയായി. ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇടനാഴിയ്ക്കുള്ള നടപടികൾ മുന്നോട്ടുകൊണ്ടുപോകാനും രണ്ട് നേതാക്കളും തീരുമാനിച്ചു.
അതിനിടെ പുറത്തുവന്ന വാർത്ത ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിൽ യോഗത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ രൂക്ഷ വിമർശനം നടത്തി എന്നതാണ്. രാജ്യാന്തര സഹായങ്ങൾ കൊണ്ടുമാത്രം ജീവിക്കുന്ന പരാജയപ്പെട്ട രാഷ്ട്രമാണ് പാക്കിസ്ഥാനെന്ന് യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ക്ഷിതിജ് ത്യാഗി പറഞ്ഞു. ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പാക്കിസ്ഥാന്‍ നിയമമന്ത്രി അസം നസീര്‍ തരാറിന്റെ ആരോപണങ്ങളിലാണ് ഇന്ത്യ മറുപടി നൽകിയത്. പാകിസ്ഥാനിലെ നേതാക്കളും പ്രതിനിധികളും അവരുടെ സൈനിക ഭീകരർ കൈമാറിയ നുണകൾ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്നും ക്ഷിതിജ് ത്യാഗി അഭിപ്രായപ്പെട്ടു. ഒ ഐ സിയെ ദുരുപയോഗം ചെയ്യുകയാണ് പാകിസ്താൻ. ജനാധിപത്യത്തിലും പുരോഗതിയിലും ജനങ്ങളുടെ അന്തസ്സ് ഉറപ്പാക്കുന്നതിലുമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മൂല്യങ്ങളാണ് പാക്കിസ്ഥാന്‍ പഠിക്കേണ്ടതെന്നും ത്യാഗി ജനീവയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം