
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വൈറ്റ് ഹൗസിലെത്തിയ യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കിക്ക് വൻ തിരിച്ചടി. വൈറ്റ് ഹൗസിലെ ട്രംപ് - സെലൻസ്കി കൂടിക്കാഴ്ചയിൽ രൂക്ഷമായ തർക്കമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുക്രൈൻ പ്രസിഡന്റിന് നേരെ അമേരിക്കൻ പ്രസിഡന്റും വൈസ് പ്രസിഡന്റും ഗുരുതര ആരോപണങ്ങളുന്നയിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്നതടക്കമുള്ള ചോദ്യങ്ങളാണ് ട്രംപ് ഉന്നയിച്ചത്.
മാധ്യമങ്ങൾക്കുമുന്നിൽൽ നടന്ന ചർച്ചകളിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്‍റ് മൈക് വാൻസും അതിരൂക്ഷമായ വിമർശനങ്ങളും കുറ്റപ്പെടുത്തലാണ് സെലൻസ്കിക്ക് നേരെ ഉന്നയിച്ചത്. കരാറിന് സമ്മതിച്ചില്ലെങ്കിൽ നിങ്ങൾ പുറത്ത് എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരുടെ മുന്നിൽ വച്ച് സെലൻസ്കിയോട് പറഞ്ഞതെന്നും വിവരമുണ്ട്. തർക്കത്തിനുപിന്നാലെ സംയുക്ത വാർത്താസമ്മേളനം റദ്ദാക്കി.
റഷ്യയില്‍ നിന്ന് സുരക്ഷാ ഉറപ്പ് തന്നാല്‍ ധാതുനിക്ഷേപത്തിന്‍റെ കാര്യത്തില്‍ എന്ത് കരാറിനും സന്നദ്ധമാണെന്ന് നേരത്തേ സെലന്‍സ്കി പറഞ്ഞിരുന്നു. എന്നാല്‍ സമ്മർദ്ദം ശക്തമായതോടെ ഉറപ്പ് ലഭിക്കാതെ തന്നെ കരാറിന് സെലന്‍സ്കി തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ചയില്‍ കരാര്‍ ഒപ്പിടാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.
വിശദവിവരങ്ങൾ ഇങ്ങനെ
ലോകം പ്രതീക്ഷയോടെ കാത്തിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് - യുക്രൈൻ പ്രസിഡന്റ് വ്ളാദിമിര്‍ സെലൻസ്കി കൂടിക്കാഴ്ചയിൽ അസാധാരണ രംഗങ്ങളാണ് ഉണ്ടായത്. നേതാക്കൾ തമ്മിൽ അതിരൂക്ഷമായ വാക്പോര് ഉണ്ടായി. തർക്കത്തെ തുടർന്ന് വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാൻ സെലൻസ്കിയോട് ട്രംപ് ആജ്ഞാപിച്ചതായും വിവരമുണ്ട്. മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോയെന്നും ട്രംപ് ചോദിച്ചുവെന്നടക്കം റിപ്പോര്‍ട്ടുണ്ട്. സെലൻസ്കിക്ക് സമാധാനം പുലരണമെന്ന് താൽപ്പര്യമില്ലെന്നും അനാദരവ് കാട്ടിയെന്നും ട്രംപും വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസും ആഞ്ഞടിച്ചു. ട്രംപിന്റെ എല്ലാ നിർദ്ദേശങ്ങളും സെലന്‍സ്കി തള്ളിയെന്നാണ് വിവരം. വാൻസ് യുക്രൈൻ സന്ദർശിച്ചിട്ടുണ്ടോ എന്ന മറുചോദ്യം സെലസ്കി ഉന്നയിച്ചു. യുദ്ധം അവസാനിപ്പിക്കേണ്ടത് നയതന്ത്രത്തിലൂടെയാണെന്ന വാൻസിന്റെ വാക്കുകളോട് എന്തുതരം നയതന്ത്രം എന്ന് സെലൻസ്കി തിരിച്ച് ചോദിച്ചു. റഷ്യൻ പ്രസിഡന്റ് പലതവണ ധാരണകൾ ലംഘിച്ചതിന്റെ ഉദാഹരണങ്ങൾ എണ്ണിപ്പറഞ്ഞു. ഇതോടെ വാന്‍സ് ക്ഷുഭിതനായി. അനാദരവ് കാട്ടുന്നു എന്നാരോപിച്ച് തർക്കമായി. പിന്നാലെ വാക്കുതർക്കം ട്രംപ് ഏറ്റെടുത്തു. സുരക്ഷാ വ്യവസ്ഥ വേണമെന്ന് പറയാൻ നിങ്ങൾക്ക് അവകാശമില്ലെന്നും മൂന്നാംലോകമഹായുദ്ധമാണോ ലക്ഷ്യമെന്നും ട്രംപ് ചോദിച്ചു. യുക്രെയ്ന് ഇത്രയും കാലം ഫണ്ട് നൽകിയതിന് ബൈഡനെ വിഢ്ഢിയായ പ്രസിഡന്റ് എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. പിന്നെ അധികനേരം ചർച്ച നീണ്ടില്ല. സംയുക്ത വാർത്താസമ്മേളനം റദ്ദാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam