
അബുദാബി: യുഎഇയിൽ ഒളിവില്‍ കഴിയുകയായിരുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്‍റെ തലവൻ വിരേന്ദർ സിങ് ബസോയയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി ഇന്ത്യയിലെത്തിച്ചു. ലഹരി മാഫിയകൾക്കെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിലെ പുതിയൊരു നാഴികക്കല്ലാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സില്‍ കുറിച്ചു.
13,000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രധാന ആസൂത്രകനാണ് പിടിയിലായ ബസോയ. വിദേശത്തിരുന്ന് ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്തുന്ന വലിയൊരു ശൃംഖലയാണ് ഇയാൾ നിയന്ത്രിച്ചിരുന്നത്. ലഹരി മാഫിയകളോട് ഇന്ത്യ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ വിജയമാണ് ഈ നടപടിയെന്ന് അമിത് ഷാ വ്യക്തമാക്കി. കുറ്റവാളികൾ ലോകത്ത് എവിടെയൊളിച്ചാലും ഇന്ത്യൻ നിയമത്തിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ നിർണായക നീക്കത്തെ ലഹരിമുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള 'നാഴികക്കല്ല്' എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശേഷിപ്പിച്ചത്. 'ലഹരി സംഘങ്ങൾ എവിടെ ഒളിച്ചാലും ഇന്ത്യൻ നിയമത്തിന്‍റെ നീണ്ട കൈകളിൽ നിന്ന് അവർക്ക് രക്ഷപ്പെടാനാകില്ലെന്ന് നമ്മുടെ അന്വേഷണ ഏജൻസികൾ വീണ്ടും തെളിയിച്ചിരിക്കുന്നു'-അമിത് ഷാ എക്സ് പ്ലാറ്റ്‍ഫോമിൽ കുറിച്ചു.
ലഹരിക്കടത്ത് ശൃംഖലകൾ പൂർണമായി തകർക്കുന്നതിനായി ഡ്രഗ് കൺട്രോൾ വിഷൻ ഡോക്യുമെന്റും മൂന്ന് വർഷത്തെ ദേശീയ പദ്ധതിയും സർക്കാർ അടുത്തിടെ പുറത്തിറക്കിയിരുന്നു. ലഹരി മാഫിയക്ക് പതിറ്റാണ്ടുകളോളം തലയുയർത്താൻ കഴിയാത്ത വിധം ശക്തമായ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. 40-ലധികം കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും ഒന്നിച്ചണിനിരക്കുന്ന ഈ പദ്ധതിയിലൂടെ ലഹരി പരിശോധന, രഹസ്യാന്വേഷണം, ലഹരിവിമുക്ത പുനരധിവാസം എന്നിവ സംയോജിപ്പിച്ച് നടപ്പിലാക്കും. അതോടൊപ്പം, ലഹരിമരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കെമിക്കലുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് 'എൻഡിപിഎസ് നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.
Modi govt is relentlessly tracking down drug traffickers hiding abroad and destroying their entire ecosystem with a ruthless approach.
Creating a new milestone in the policy of zero tolerance against narcotics, the NCB secured the return of fugitive drug kingpin Virender Singh…— Amit Shah (@AmitShah) August 14, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam