
ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ പാകിസ്ഥാൻ സ്വീകരിച്ചെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്‌റ ബലോച്ച്. എന്നാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കൈമാറൽ ഉഭയകക്ഷി ഉടമ്പടി നിലവിലില്ലെന്നും പാകിസ്ഥാൻ വക്താവ് വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാഫിസ് സയീദിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ അധികൃതരിൽ നിന്ന് പാകിസ്ഥാന് അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് മുംതാസ് സഹ്‌റ ബലോച്ച് പ്രസ്താവനയിൽ പറഞ്ഞു.
പ്രത്യേക കേസിൽ വിചാരണ ചെയ്യുന്നതിനായി ഹാഫിസ് സയീദിനെ ഇന്ത്യയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചിയും സ്ഥിരീകരിച്ചു. ഹാഫിസ് സയീദ് ഇന്ത്യയിൽ നിരവധി കേസുകളിൽ തിരയുന്നയാളാണ്. യുഎൻ ഭീകരവാദിയായി പ്രഖ്യാപിച്ചയാളാണ് ഹാഫിസ് സയീദ്. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയത്.
ഒരു പ്രത്യേക കേസിൽ വിചാരണ നേരിടുന്നതിനായി ഇയാളെ ഇന്ത്യയിലേക്ക് കൈമാറാൻ പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടെന്നും ഇന്ത്യൻ വക്താവ് പറഞ്ഞു. ഭീകരനായ ഹാഫിസ് സയീദ് ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ (എൽഇടി) സ്ഥാപകനും രാജ്യത്തെ ഞെട്ടിച്ച 26/11 ആക്രമണത്തിന്റെ സൂത്രധാരനുമാണ്. പാകിസ്ഥാനിൽ 2019 ജൂലൈ 17 മുതൽ ജയിലിൽ കഴിയുന്ന മുഹമ്മദ് ഹാഫിസ് സയീദിനെ 2022 ഏപ്രിലിൽ പാകിസ്ഥാനിലെ ലാഹോറിലെ പ്രത്യേക തീവ്രവാദ വിരുദ്ധ കോടതി തീവ്രവാദത്തിന് ധനസഹായം നൽകിയതിന് 33 വർഷത്തെ തടവിന് ശിക്ഷിച്ചു.
Read More.... ഭീകരൻ ഹഫീസ് സയിദിന്റെ മകൻ പാകിസ്ഥാനിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു, ചിഹ്നം കസേര
2000-കളിൽ യുഎന്നും യൂറോപ്യൻ യൂണിയനും തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടും ഇയാൾക്കെതിരെ കുറ്റം ചുമത്തുകയോ കൈമാറുകയോ ചെയ്തില്ല, 2008ലാണ് യുഎൻ സുരക്ഷാ കൗൺസിൽ സയീദിനെ തീവ്രവാദിയായി പ്രഖ്യാപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam