
ദില്ലി: കാബൂളിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ മിഷനെ, ഇന്ത്യൻ എംബസി പദവിയിലേക്ക് ഉയർത്താൻ ധാരണ. ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. താലിബാൻ അധികാരത്തിലുള്ള അഫ്‌ഗാനിസ്ഥാനുമായുള്ള ബന്ധം സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നതിൻ്റെ ഭാഗമായാണ് എംബസി പദവി പുനഃസ്ഥാപിക്കുന്നത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അഫ്ഗാനിലെ താലിബാൻ നേതാവായ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ സന്ദർശനം നിർണായകമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ അഭിപ്രായപ്പെട്ടു.
2021 ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തത്. ഇതിന് ശേഷം ആദ്യമായാണ് കാബൂളിൽ നിന്ന് ആദ്യത്തെ ഉന്നതതല പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുന്നത്. ഒക്ടോബർ 9 മുതൽ 16 വരെയാണ് മുത്തഖിയുടെ ഇന്ത്യാ സന്ദർശനം. ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനും അഫഅഗാനിസ്ഥാനിൽ ഖനന പ്രവർത്തനങ്ങളിൽ ഇന്ത്യക്ക് കൂടുതൽ അവസരം നൽകാനും ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി.
നേരത്തെ അഫ്‌ഗാനിസ്ഥാനിൽ ഇന്ത്യൻ എംബസിയുണ്ടായിരുന്നു. താലിബാന്‍ അധികാരം തിരിച്ചുപിടിച്ച് ഒരു വര്‍ഷത്തിനുശേഷം, 2022-ലാണ് ഇവിടെ ഇന്ത്യ ടെക്‌നിക്കൽ മിഷൻ സ്ഥാപിച്ചത്. ഈ ഘട്ടത്തിലൊന്നും ഇവിടെ എംബസി എന്ന നിലയിൽ ഇന്ത്യ പ്രവർത്തിച്ചിരുന്നില്ല. അഫ്ഗാനിസ്ഥാനിൽ അടുത്തിടെ ഉണ്ടായ ഭൂകമ്പത്തിൽ ആദ്യം നടുക്കം രേഖപ്പെടുത്തിയതും സഹായമെത്തിച്ചതും ഇന്ത്യയായിരുന്നു. അന്താരാഷ്ട്ര അംഗീകാരത്തിനായുള്ള താലിബാൻ ഭരണകൂടത്തിന്റെ തുടർച്ചയായ ശ്രമത്തിൻ്റെ ഭാഗമായാണ് മുത്തഖിയുടെ ഇന്ത്യാ സന്ദർശനം. എംബസി തുറക്കാനുള്ള ഇന്ത്യയുടെ തീരുമാനം അതിനാൽ തന്നെ താലിബാൻ ഭരണകൂടത്തിന് നേട്ടമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam