യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശവുമായി എംബസി, അലർട്ട് ലഭിച്ചാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത്?

Published : Mar 08, 2026, 05:25 PM IST
Iran Missile

Synopsis

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി അബുദാബിയിലെ ഇന്ത്യൻ എംബസി അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അനിഷ്ട സംഭവങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനും കർശന വിലക്കുണ്ട്.  

അബുദാബി: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, യുഎഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി അബുദാബിയിലെ ഇന്ത്യൻ എംബസി അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനും അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെ നിയന്ത്രിത മേഖലകൾ, അപകടസ്ഥലങ്ങൾ, വിമാനത്താവള പരിസരങ്ങൾ എന്നിവ ചിത്രീകരിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് എംബസിയുടെ ഈ അറിയിപ്പ്.

സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചാലുടൻ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറുകയും 'ഓൾ ക്ലിയർ' സിഗ്നൽ ലഭിക്കുന്നത് വരെ അവിടെത്തന്നെ തുടരുകയും വേണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നുണ്ട്. മുന്നറിയിപ്പ് സമയങ്ങളിൽ വീഡിയോ എടുക്കാനോ ഫോട്ടോ എടുക്കാനോ ആരും പുറത്തിറങ്ങരുത്. മിസൈൽ അവശിഷ്ടങ്ങൾ മൂലമോ മറ്റോ ഉണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ സോഷ്യൽ മീഡിയയിലോ പങ്കുവെക്കാനും പാടില്ല. വിമാനത്താവളത്തിനുള്ളിൽ എത്തുമ്പോഴോ പുറപ്പെടുമ്പോഴോ യാതൊരു കാരണവശാലും ചിത്രീകരണം നടത്തരുത്. മിസൈൽ അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ അവയിൽ തൊടാനോ അടുത്തേക്ക് പോകാനോ ശ്രമിക്കരുത്. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ യുഎഇ അധികൃതരെ വിവരം അറിയിക്കുകയാണ് വേണ്ടത്.

കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനായി മാർച്ച് 8-ന് അബുദാബി, ദുബായ്, മസ്കറ്റ്, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് അധിക വിമാനങ്ങൾ സർവീസ് നടത്തും. യാത്രക്കാർ വിമാനത്തിന്റെ നിലവിലെ സ്ഥിതി ഓൺലൈനായി പരിശോധിച്ചതിനുശേഷം മാത്രമേ വിമാനത്താവളത്തിലേക്ക് പോകാൻ പാടുള്ളൂ.

എയർ ഇന്ത്യ ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ജിദ്ദയിലേക്കും. എയർ ഇന്ത്യ എക്സ്പ്രസ്, മസ്കറ്റിൽനിന്നും ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, കണ്ണൂർ എന്നിവിടങ്ങളിലേക്കും, ജിദ്ദയിൽനിന്ന് ബംഗളൂരു, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലേക്കും മാർച്ച് 8ന് ഷെഡ്യൂൾഡ് സർവീസുകൾ നടത്തും. എയർ ഇന്ത്യ ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും ദുബായിലേക്കും, എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ ന​ഗരങ്ങളെയും ഇന്ത്യയേയും ബന്ധിപ്പിച്ച് 30 വിമാനങ്ങളും അധിക സർവീസുകൾ നടത്തും.

യൂറോപ്പിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതായും ഈ മേഖലയിലെ പ്രധാന നഗരങ്ങളെ തമ്മിൽ വീണ്ടും ബന്ധിപ്പിക്കാൻ തുടങ്ങിയതായും ഇൻഡിഗോ ഞായറാഴ്ച അറിയിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലേക്കുള്ള വിമാനങ്ങൾ നിശ്ചയിച്ചതുപോലെ തുടരുമെന്നും, ഗൾഫ് രാജ്യങ്ങളിലുള്ള യാത്രക്കാർക്ക് മികച്ച യാത്രാസൗകര്യം ഇത് ഉറപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി.

സാഹചര്യം നിരീക്ഷിക്കണമെന്നും ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നുണ്ട്. ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇ വ്യോമ പ്രതിരോധ സംവിധാനം സജീവമായി നേരിടുന്നതായി പ്രതിരോധ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിവിധയിടങ്ങളിൽ കേൾക്കുന്ന വലിയ ശബ്ദങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും അന്തരീക്ഷത്തിൽ വെച്ച് തകർക്കുന്നത് മൂലമുണ്ടാകുന്നതാണ്. ജനവാസ മേഖലകളിൽ നേരിട്ടുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് അധികൃതർ അറിയിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയെ വിറപ്പിച്ച ഇറാന്‍റെ ഷഹീദ് ഡ്രോണുകളെ തുരത്താൻ പുത്തൻ തന്ത്രം; തുരുത്താൻ ഗൾഫിലേക്ക് വരുന്നത് യുക്രേനിയൻ വിദഗ്ധർ, നിർണായക നീക്കം
'സൗദിക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചിട്ടില്ല'; വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ എംബസി