
ഹൂസ്റ്റൺ: ഫണ്ട് തിരിമറി കേസിൽ മലയാളിയായ യുഎസ് ജഡ്ജി കുറ്റക്കാരനെന്ന് കണ്ടെത്തി. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ കെ.പി ജോർജ് ആണ് കുടുങ്ങിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ പൊലീസ് കെ.പി ജോർജിനെ കൈകളിൽ വിലങ്ങിട്ട് കോടതിമുറിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. തുടർന്ന് 20,000 ഡോളർ ബോണ്ടിൽ ജോർജിനെ വിട്ടയക്കുകയും ചെയ്തു. ജൂൺ 16 ന് കേസിൽ ശിക്ഷാ വിധി പറയും.
ടെക്സസ് നിയമപ്രകാരം മൂന്നാം ഡിഗ്രി കുറ്റകൃത്യമായ കെ പി ജോർജിന്റെ ശിക്ഷയിൽ രണ്ട് മുതൽ 10 വർഷം വരെ തടവും 10,000 യുഎസ് ഡോളർ വരെ പിഴയും ലഭിക്കാൻ സാധ്യതയുണ്ട്. നിയമപ്രകാരം, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ജോർജിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യും. പ്രാദേശിക സമയം ഉച്ചയ്ക്ക് 1:30 ഓടെയാണ് കെ.പി ജോർജ് കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രചാരണ ഫണ്ട് വ്യക്തിഗത ചെലവുകൾക്കായി ദുരുപയോഗം ചെയ്തതെന്നാണ് ജോർജിനെതിരായ ആരോപണം.
ജോർജ് തന്റെ പ്രചാരണ അക്കൗണ്ടിൽ നിന്ന് 46,000 ഡോളറിൽ കൂടുതൽ തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ ചെയ്തുവെന്നും, വീടിന്റെ ഡൗൺ പേയ്മെന്റ് ഉൾപ്പെടെ വ്യക്തിഗത ചെലവുകൾക്കായി പണം ഉപയോഗിച്ചുവെന്നും പ്രോസിക്യൂട്ടർമാർ വാദിച്ചു. വിചാരണയ്ക്കിടെ, പ്രോസിക്യൂട്ടർമാർ സാമ്പത്തിക രേഖകളും സാക്ഷിമൊഴികളും ഹാജരാക്കി. ഇടപാടുകൾ നിയമാനുസൃതമായ പ്രചാരണ റീഇംബഴ്‌സ്‌മെന്റുകളല്ലെന്ന് അവർ പറഞ്ഞു. കൈമാറ്റം പ്രചാരണ ധനകാര്യ നിയമങ്ങൾ ലംഘിക്കുന്നതാണെന്നും ജോർജിന്റെ വ്യക്തിപരമായ നേട്ടത്തിനാണെന്നും സംസ്ഥാനം വാദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam