
ബ്രിട്ടൻ: ടിവി റിമോട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 76കാരിയായ അമ്മയെ മർദ്ദിച്ചുകൊന്ന ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ. ബർമിംഗ്ഹാമിലെ വീട്ടിൽ വച്ചുണ്ടായ അക്രമത്തിൽ 39കാരനായ ഇന്ത്യൻ വംശജൻ സുർജിത് സിംഗിനാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പരോൾ അനുവദിക്കണമെങ്കിൽ 15 കൊല്ലത്തെ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിശദമാക്കി. കഴിഞ്ഞ സെപ്തംബറിലായിരുന്നു 76കാരിയായ അമ്മ മൊഹീന്ദർ കൗറിനെ സുർജിത് സിംഗ് മർദ്ദിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് ബർമിംഗ്ഹാം ക്രൗൺ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. വിധവയായ അമ്മയുടെ കെയർടേക്കറായാണ് സുർജിത് സിംഗ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. തുടർച്ചയായി ശകാരിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയെന്നാണ് സുർജിത് സിംഗ് കോടതിയിൽ വിശദമാക്കിയത്. സുർജിത് മദ്യപിച്ചും ലഹരിമരുന്നും ഉപയോഗിച്ച വീട്ടിൽ വന്ന സമയത്തായിരുന്നു ടിവി റിമോട്ടിനെ ചൊല്ലി അമ്മയുമായി വാക്കേറ്റമുണ്ടായത്. നിരവധി തവണ ചോദിച്ചിട്ടും റിമോട്ട് നൽകാതെ വന്നതോടെ അമ്മ 39കാരനെതിരെ ശാപവാക്കുകൾ പ്രയോഗിച്ചതോടെ മകൻ അമ്മയെ ആക്രമിക്കുകയായിരുന്നു.
അടിച്ചും തൊഴിച്ചും മുഖത്തിടിച്ചും അമ്മയെ 39കാരൻ ആക്രമിച്ചു. ഇതിന് ശേഷം ദിവസങ്ങൾക്ക് ശേഷമാണ് സംഭവത്തേക്കുറിച്ച് സുർജിത് സിംഗ് ബന്ധുവിനോട് സംഭവത്തേക്കുറിച്ച് പറയുന്നത്. ഇയാളാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. ബർമിംഗ്ഹാമിലെ സോഹോ ഭാഗത്തെ വീട്ടിൽ നിന്ന് പൊലീസാണ് 76കാരിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും 76കാരി മരണപ്പെട്ടിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തിലുള്ള ആക്രമണം ആയിരുന്നില്ലെന്നും എല്ലാം കയ്യിൽ നിന്ന് പോയെന്നുമായിരുന്നു അറസ്റ്റിലായതിന് പിന്നാസെ മകൻ പൊലീസിനോട് പ്രതികരിച്ചത്.