എല്ലാ സ്കൂള്‍ വിദ്യാര്‍ഥിനികളും ഹിജാബ് ധരിക്കണമെന്ന ചട്ടത്തില്‍ അയവുമായി ഇന്തോനേഷ്യ

By Web TeamFirst Published Feb 7, 2021, 10:48 AM IST
Highlights

മതപരമായ വേഷവിതാനങ്ങള്‍ വ്യക്തികളുടെ തെരഞ്ഞെടുപ്പാണെന്നും സ്കൂളുകളില്‍ ഇത് നിര്‍ബന്ധമാക്കാനും കഴിയില്ലെന്നും വിദ്യഭ്യാസ മന്ത്രി വിശദമാക്കി. ഇത് പാലിക്കാത്ത സ്കൂളുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി

ജക്കാര്‍ത്ത: എല്ലാ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന ചട്ടത്തില്‍ അയവുമായി ഇന്തേനേഷ്യ. എല്ലാ വിദ്യാര്‍ഥിനികളും നിര്‍ബന്ധമായി ഹിജാബ് ധരിക്കണമെന്ന നിയമത്തിനെതിരെ ക്രിസ്ത്യന്‍ വിദ്യാര്‍ഥിനി നടത്തിയ പോരാട്ടത്തിനൊടുവിലാണ് മുസ്ലിം രാജ്യമായ ഇന്തോനേഷ്യ ചട്ടത്തില്‍ അയവുവരുത്തുന്നത്. മുസ്ലിം യാഥാസ്ഥിതിക നിയമങ്ങള്‍ പിന്തുടരുന്ന ഇന്തോനേഷ്യയിലെ മാറ്റം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

വെള്ളിയാഴ്ചയാണ് തീരുമാനമെത്തുന്നത്. തെക്ക് കിഴക്കന്‍ മേഖലയിലെ വിദ്യാര്‍ഥിനികള്‍ക്ക്  ഈ ആനുകൂല്യം ലഭ്യമാകും. മതപരമായ വേഷവിതാനങ്ങള്‍ വ്യക്തികളുടെ തെരഞ്ഞെടുപ്പാണെന്നും സ്കൂളുകളില്‍ ഇത് നിര്‍ബന്ധമാക്കാനും കഴിയില്ലെന്നും വിദ്യഭ്യാസ മന്ത്രി വിശദമാക്കി. ഇത് പാലിക്കാത്ത സ്കൂളുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തീരുമാനം സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നതാണെന്ന് ജക്കാര്‍ത്ത് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുനുഷ്യാവകാശ പ്രവര്‍ത്തക ആന്‍ഡ്രീസ് ഹാര്‍സോണോ പറഞ്ഞു.

നിരവധി വിദ്യാര്‍ഥിനികളേയും അധ്യാപികമാരേയും സര്‍ക്കാര്‍ സ്കൂളുകളില്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇതിന് വഴങ്ങാത്തവര്‍ക്ക് രൂക്ഷമായ അപമാനവും പരിഹാസവും നേരിടേണ്ടി വന്നിരുന്നു. ചിലരുടേയെങ്കിലും രാജിക്ക് വരെ ഇത്തരം അപമാനം കാരണമായിരുന്നു. മതപരമായ അസഹിഷ്ണുതയ്ക്കെതിരെ രാജ്യത്ത് ഉയരുന്ന പ്രതികരണങ്ങളുടെ ഭാഗമായാണ് ഈ നീക്കത്തെയും കാണുന്നത്. രാജ്യത്തെ 90 ശതമാനത്തോളം ആളുകളും മുസ്ലിം വിശ്വാസം പിന്തുടരുന്ന രാജ്യമാണ് ഇന്തോനേഷ്യ. പശ്ചിമ സുമാത്രയിലെ പാഡംഗ് നഗരത്തിലെത്തിയ ക്രിസ്ത്യന്‍ വിദ്യാര്‍ഥിനിയെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചത് ഏറെ വിവാദമായിരുന്നു. സ്കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ പിന്നീട് ക്ഷമാപണം നടത്തിയിരുന്നു. 

click me!