
നേയ്പിഡോ: മ്യാൻമറിലെ ജനകീയ നേതാവും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചി നിലവിൽ എവിടെയാണെന്നതിനെച്ചൊല്ലി നിഗൂഢത തുടരുന്നു. സൈനിക ഭരണകൂടം സൂ ചിയെ തടവറയിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റിയതായി പ്രഖ്യാപിച്ചിട്ട് മാസങ്ങളായെങ്കിലും, മ്യാൻമറിന്റെ നിഗൂഢ തലസ്ഥാനമായ നേയ്പിഡോയിലെ ഏത് രഹസ്യ സങ്കേതത്തിലാണ് അവർ ഉള്ളതെന്നതിൽ ഇപ്പോഴും ആർക്കും വ്യക്തതയില്ല. സൈനിക ഉദ്യോഗസ്ഥർക്കും പ്രാദേശിക ഭരണകൂടത്തിനും പോലും ഇതിനെക്കുറിച്ച് കൃത്യമായ വിവരമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൈനിക അട്ടിമറിയിലൂടെ 2021-ൽ സൂ ചിയെ പുറത്താക്കിയ മിൻ ഓങ് ഹ്ലൈങ്, കനത്ത സുരക്ഷയുള്ള ജയിലിൽ കഴിഞ്ഞിരുന്ന സൂ ചിയെ കഴിഞ്ഞ ഏപ്രിലിലാണ് വീട്ടുതടങ്കലിലേക്ക് മാറ്റിയത്. മ്യാൻമറിൽ ജുണ്ട ഭരണകൂടം നിയന്ത്രണങ്ങളോടെ നടത്തിയ തിരഞ്ഞെടുപ്പിന് ശേഷം സിവിൽ പ്രസിഡന്റായി ചുമതലയേറ്റ മിൻ ഓങ് ഹ്ലൈങ്, തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ നടത്തിയ തന്ത്രം മാത്രമാണിതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. 81-കാരിയായ സൂ ചിക്ക് ഇപ്പോഴും യാതൊരു സ്വാതന്ത്ര്യവുമില്ലെന്നും അവർ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നുമാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്.
ഭരണാധികാരികളുടെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കാൻ വേണ്ടി മാത്രം നിർമ്മിച്ച നഗരമെന്നാണ് വിദഗ്ദ്ധർ നേയ്പിഡോയെ വിശേഷിപ്പിക്കുന്നത്. വനപ്രദേശങ്ങൾക്കും നെൽവയലുകൾക്കും നടുവിലൂടെ കടന്നുപോകുന്ന വിജനമായ 20 വരി പാതകളും വലിയ കോമ്പൗണ്ടുകളും അടങ്ങിയതാണ് ഈ നഗരം. ആളുകൾ വളരെ കുറവായ ഇവിടെ മൊബൈൽ ഇന്റർനെറ്റ് ജാമറുകൾ നിരന്തരമായി പ്രവർത്തിക്കുന്നതിനാൽ നാവിഗേഷൻ ആപ്പുകൾ പോലും കൃത്യമായി പ്രവർത്തിക്കാറില്ല. ഈ നഗരത്തിൽ ജീവിക്കുന്നത് തന്നെ ഒരുതരം വീട്ടുതടങ്കൽ പോലെയാണെന്ന് ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഗാലൻ പാർഡി പറയുന്നു.
പോലീസ് ഇന്റലിജൻസ് വിഭാഗത്തിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം സൂ ചിയെ പാർപ്പിച്ചിരിക്കുന്ന മേഖലകളിലേക്ക് പോലീസുകാർക്ക് പോലും പ്രവേശനമില്ല. ജനറൽമാർക്ക് പോലും അവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്നാണ് ഉദ്യോഗസ്ഥർ പോലും പറയുന്നത്. മുൻപ് യാംഗൂണിലെ കുടുംബ വീട്ടിൽ സൂ ചി 15 വർഷത്തോളം വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്നപ്പോൾ, ജനാധിപത്യ പ്രക്ഷോഭകരുടെ ഒരു കേന്ദ്രമായി അവിടം മാറിയിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണെന്നും ഒരു വലിയ സ്വകാര്യ ജയിലിലാണ് തൻ്റെ അമ്മയെ പാർപ്പിച്ചിരിക്കുന്നതെന്നും സൂ ചിയുടെ ലണ്ടനിലുള്ള മകൻ കിം ആരിസ് പറയുന്നു. അമ്മ മുൻകാലങ്ങളിൽ അനുഭവിച്ച കടുത്ത നിയന്ത്രണങ്ങളിൽ നിന്ന് യാതൊരു മാറ്റവും ഇപ്പോഴുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം സൂ ചിയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചതായാണ് മിലിട്ടറി അനുകൂല പാർട്ടിയായ യു.എസ്.ഡി.പി നേതാക്കൾ അവകാശപ്പെടുന്നത്. പ്രായാധിക്യം മൂലം ഇനി അവർക്ക് രാഷ്ട്രീയത്തിൽ സജീവമാകാൻ കഴിയില്ലെന്നും അവർ വാദിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam