സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം അമേരിക്കയെ ഇറാഖിൽ നിന്ന് തുരത്തുകമാത്രമാണെന്ന് തീരുമാനിച്ചിരുന്നുവെന്നാണ് സൈനിക കമാന്‍ഡര്‍ വ്യക്തമാക്കിയത്.
ടെഹ്‌റാന്‍: അമേരിക്കൻ സൈനിക താവളങ്ങൾക്ക് കൂടുതൽ ആക്രമണങ്ങൾക്ക് പദ്ധതി തയ്യാറാക്കിയിരുന്നതായി ഇറാൻ സൈനിക കമാന്‍ഡര്‍. ഇറാഖിലെ സൈനികാസ്ഥാനം ആക്രമിച്ചതിന് അമേരിക്ക തിരിച്ചടിച്ചിരുന്നെങ്കിൽ പദ്ധതി നടപ്പാക്കിയേനെ എന്നും കമാന്‍ഡര്‍ അറിയിച്ചതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം അമേരിക്കയെ ഇറാഖിൽ നിന്ന് തുരത്തുകമാത്രമാണെന്ന് തീരുമാനിച്ചിരുന്നുവെന്നാണ് സൈനിക കമാന്‍ഡര്‍ വ്യക്തമാക്കിയത്. ആക്രമണവിവരം ഇറാൻ മുൻകൂട്ടി ഇറാഖിനെ അറിയിച്ചതായും ഇറാഖ് വിവരം അമേരിക്കയ്ക്ക് കൈമാറിയതായും അമേരിക്ക തന്നെ വെളിപ്പെടുത്തിയിരിന്നു. മറ്റ് ചില നിരീക്ഷണങ്ങളും പുറത്തുവന്നിരുന്നു.
ഉഗ്രശേഷിയുള്ള ആയുധങ്ങളല്ല ഇറാൻ പ്രയോഗിച്ചതെന്നാണ് അതിലേറ്റവും പ്രസക്തം. മാത്രമല്ല, സൈനികാസ്ഥാനത്തിലെ ആക്രമണശേഷം ഇനി ആക്രമണങ്ങളുണ്ടാകില്ല, അമേരിക്ക ചർച്ചയ്ക്ക് തയ്യാറാകണം എന്ന ആവശ്യങ്ങൾ ഇറാൻ മധ്യസ്ഥർ വഴി അമേരിക്കയെ അറിയിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് തിരിച്ചടിക്കേണ്ട എന്ന് അമേരിക്ക തീരുമാനിച്ചതെന്നാണ് പുറത്തുവന്ന വിവരം. ഈ സാഹചര്യത്തിലാണ് ഇറാൻ കമാന്‍ഡറിന്‍റെ ഉദ്ധരിച്ചുകൊണ്ടുള്ള സ്റ്റേറ്റ് ടെലിവിഷന്റെ റിപ്പോർട്ട്.
Also Read: ഇറാന്‍റെ മിസൈല്‍ ലക്ഷ്യം തെറ്റി പതിച്ചതോ: ഉക്രൈന്‍ വിമാന ദുരന്തത്തിന്‍റെ കാരണം? - വീഡിയോ
അതേസമയം, അമേരിക്കൻ പ്രസിഡന്‍റിന്‍റെ സൈനിക അധികാരം വെട്ടിക്കുറക്കാനുള്ള പ്രമേയം ജനപ്രതിനിധിസഭ പാസാക്കി. ഇറാനെതിരെയുള്ള നടപടികൾക്ക് കോൺഗ്രസിന്റെ അനുവാദം വേണമെന്നും പ്രമേയം നിർദ്ദേശിക്കുന്നു. ആക്രമണത്തിന്റെ സാഹചര്യത്തിൽ മാത്രമേ പ്രസിഡന്‍റിന് അത് മറികടക്കാനാകൂ. ജനപ്രതിനിധി സഭയിൽ പാസായ പ്രമേയം സെനറ്റിലും വോട്ടിനിടും. രണ്ട് റിപബ്ലിക്കൻ അംഗങ്ങൾ പ്രമേയത്തെ പിന്തുണക്കുന്ന സാഹചര്യത്തിൽ സെനറ്റിലും വിജയസാധ്യത പ്രവചിക്കപ്പെടുന്നുണ്ട്.