Asianet News MalayalamAsianet News Malayalam

ഉക്രെയിന്‍ വിമാനം തകര്‍ന്നത് ഇറാന്‍റെ മിസൈല്‍ ലക്ഷ്യം തെറ്റി പതിച്ചെന്ന് റിപ്പോര്‍ട്ട് - വീഡിയോ

ഉക്രെയിൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനം പി.എസ് 752 ബുധനാഴ്ച രാവിലെ പറക്കാന്‍ നിന്നത്. ബോയിംഗ് 737-800 എന്ന വിമാനം ഇറാനിയൻ തലസ്ഥാനത്തിന് 60 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് പരണ്ടിന് സമീപത്തെ കൃഷിയിടത്തിലാണ് തകര്‍ന്ന് വീണത്.

Iranian missile brought down Ukraine plane Video appears to show missile hitting object in sky over Tehran
Author
Tehran, First Published Jan 10, 2020, 4:45 AM IST

വാഷിംങ്ടണ്‍: ഇറാനിൽ  ഉക്രെയിന്‍ വിമാനം തകര്‍ന്ന് വീഴാൻ കാരണം ഇറാന്‍റെ അബദ്ധത്തിലുള്ള ആക്രമണമെന്ന് റിപ്പോര്‍ട്ട്. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് റഷ്യൻ നിര്‍മ്മിത മിസൈലുകൾ തൊടുക്കുന്നതിന്‍റെ ശബ്ദവും വെളിച്ചവും ലഭിച്ചുവെന്നാണ് അവകാശ വാദം. എന്നാൽ പെന്‍റഗൺ ഇതിനോട് പ്രതികരിച്ചിട്ടില്ല. ടെഹ്റാന് സമീപം വിമാനം തകര്‍ന്ന് 176പേരും മരിച്ചിരുന്നു. 

അമേരിക്കൻ വ്യോമത്താവളങ്ങൾ ഇറാൻ ആക്രമിച്ചതിന് പിന്നാലെയാണ് ഉക്രെയിന്‍ വിമാനം ടെഹ്റാന് സമീപം തകര്‍ന്നുവീണത്. അതേ സമയം ഇറാന്‍ വിക്ഷേപിച്ച മിസൈല്‍ ഒരു വസ്തുവില്‍ ആകാശത്ത് വച്ച് ഇടിക്കുന്ന ദൃശ്യങ്ങള്‍ സിഎന്‍എന്‍ പുറത്തുവിട്ടു. അധികാരികത ഉറപ്പാക്കുന്നില്ലെന്ന് സിഎന്‍എന്‍ പറയുന്ന ദൃശ്യത്തിലെ സമയവും ടെഹ്റാന് സമീപം വിമാനം തകര്‍ന്ന് വീണ സമയവും ഒന്നാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഉക്രെയിന്‍ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനം പി.എസ് 752 ബുധനാഴ്ച രാവിലെ പറക്കാന്‍ നിന്നത്. ബോയിംഗ് 737-800 എന്ന വിമാനം ഇറാനിയൻ തലസ്ഥാനത്തിന് 60 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് പരണ്ടിന് സമീപത്തെ കൃഷിയിടത്തിലാണ് തകര്‍ന്ന് വീണത്.

ഇപ്പോള്‍ തകര്‍ന്ന വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് അമേരിക്കൻ കമ്പനിയായ ബോയിങ്ങിന് നൽകില്ലെന്നാണ് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. വിമാന നിർമാതാവ് ബോയിങ്ങിന് ബ്ലാക്ക് ബോക്സ് നൽകില്ലെന്ന് ടെഹ്‌റാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ തലവനാണ് പറഞ്ഞത്. അപകടത്തിന്‍റെ കാരണം വിശകലനം ചെയ്യുന്നതിനായി ഇറാൻ ഏത് രാജ്യത്തേക്ക് ബോക്സ് അയയ്ക്കുമെന്ന് വ്യക്തമല്ലെന്നും അലി അബെദ്സാദെ പറഞ്ഞു. ഇറാൻ വാർത്താ ഏജൻസിയായ മെഹറും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ഇറാനിലെ ഉക്രെയിന്‍റെ എംബസി എൻജിൻ തകരാറിനെക്കുറിച്ചുള്ള പരാമർശമങ്ങളെല്ലാം പിൻവലിച്ചതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. തകരാറിനുള്ള കാരണം കണ്ടെത്തണമെന്ന് ഉക്രൈന്‍ പ്രധാനമന്ത്രി ഒലെക്‌സി ഹോഞ്ചാരുക് ആവശ്യപ്പെട്ടിട്ടുണ്ട് നാളെ മുതൽ ഇറാനിയൻ വ്യോമാതിർത്തി വഴി വിമാന സർവീസുകൾ നിരോധിച്ചതായും ഹോഞ്ചരുക് അറിയിച്ചു. 

അതേ സമയം ഇറാന്‍റെ മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നത് എന്ന് ജോര്‍ദാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നുണ്ട്. എന്നാല്‍ നിരന്തരം ഇറാന്‍ വിരുദ്ധ വാര്‍ത്തകള്‍ പുറത്തുവിടുന്ന ഏജന്‍സിയാണ് ഇതെന്നാണ് ഇറാന്‍ മാധ്യമങ്ങളിലെ പ്രതികരണം. എന്തായാലും വിശദമായ അന്വേഷണം നടത്തണം എന്നാണ് ഉക്രെയിന്‍റെ അഭിപ്രായം.

Follow Us:
Download App:
  • android
  • ios