
ന്യൂഡൽഹി/ടെഹ്‌റാൻ: ഇന്ത്യൻ സമുദ്രാതിർത്തിയിൽ വെച്ച് ഇന്ത്യ പിടിച്ചെടുത്ത മൂന്ന് കപ്പലുകൾക്ക് ഇറാനുമായി ബന്ധമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ്റെ ഉപരോധിക്കപ്പെട്ട എണ്ണക്കച്ചവട ശൃംഖലയുടെ ഭാഗമാണ് ഈ കപ്പലുകളെന്ന വാദങ്ങളെ ഇറാൻ തള്ളി. യുഎസ് ഉപരോധം ഏർപ്പെടുത്തിയ ഈ കപ്പലുകൾ ഈ മാസം ആദ്യമാണ് മുംബൈ തീരത്ത് വെച്ച് ഇന്ത്യൻ അധികൃതർ കസ്റ്റഡിയിലെടുത്തത്. റഷ്യൻ എണ്ണ ഇറക്കുമതി നിർത്തണമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചതിന് പിന്നാലെയാണ് സമുദ്രാതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്. റഷ്യൻ എണ്ണ ഉപേക്ഷിക്കാൻ തയ്യാറായതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതി 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ വാഷിംഗ്ടൺ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംശയാസ്പദമായ രീതിയിൽ കണ്ട കപ്പലുകളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് തടഞ്ഞത്. 'സ്റ്റെല്ലാർ റൂബി', 'അസ്ഫാൽറ്റ് സ്റ്റാർ', 'അൽ ജാഫ്‌സിയ' എന്നീ കപ്പലുകളെയാണ് മുംബൈയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ വെച്ച് ഇന്ത്യൻ അധികൃതർ തടഞ്ഞത്. ഇവ ഇപ്പോൾ കൂടുതൽ അന്വേഷണത്തിനായി മുംബൈ തുറമുഖത്ത് എത്തിച്ചിരിക്കുകയാണ്.കപ്പലുകൾ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ 55 കപ്പലുകളെയും 10-12 വിമാനങ്ങളെയും കോസ്റ്റ് ഗാർഡ് മുഴുവൻ സമയ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
ഇറാൻ-യുഎസ് ആണവ ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ വിദേശകാര്യവകുപ്പ് മന്ത്രി അബ്ബാസ് അരാഖ്ചി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രിക്ക് ഒപ്പം ഇറാന്റെ ആണവ വിദഗ്ദരും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ആണവ ചർച്ചകൾക്ക് തൊട്ടുമുമ്പാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്. അന്താരാഷ്ട്ര ആണാവോർജ ഏജൻസിയുമായി ഇറാൻ നേരത്തേ സഹകരണം അവസാനിപ്പിച്ചിരുന്നു. പുതിയ കൂടിക്കാഴ്ച ഇറാൻ-അമേരിക്ക ചർച്ചകളിൽ വഴിതിരിവായേക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam