ആറ് ദിവസം നീണ്ട ചടങ്ങുകൾക്കൊടുവിൽ ആയത്തുള്ള ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. ജന്മനാടായ ഇറാനിലെ മാഷ്ഹദിലായിരുന്നു സംസ്കാരം. അമേരിക്കയുടെ ആക്രമണം ടെഹ്റാനിലേക്കും ഛബഹർ അടക്കമുള്ള മറ്റ് പ്രധാന തുറമുഖ നഗരങ്ങളിലേക്കും തുടരുമ്പോഴും ലക്ഷങ്ങളാണ് സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഒഴുകിയെത്തിയത്.

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വിട നല്‍കി ഇറാൻ. ആറ് ദിവസം നീണ്ട ചടങ്ങുകൾക്കൊടുവിൽ ആയത്തുള്ള ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. ജന്മനാടായ ഇറാനിലെ മാഷ്ഹദിലായിരുന്നു സംസ്കാരം. ഷിയാ മുസ്ലിങ്ങളുടെ പുണ്യനഗരങ്ങളായ ഇറാഖിലെ കർബലയും നജാഫും അടക്കമുള്ള ഇടങ്ങളിലൂടെ വിലാപയാത്രയായി സഞ്ചരിച്ച ശേഷമാണ് ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹം മാഷ്ഹദിലെത്തിൽ സംസ്കരിച്ചത്. അമേരിക്കയുടെ ആക്രമണം ടെഹ്റാനിലേക്കും ഛബഹർ അടക്കമുള്ള മറ്റ് പ്രധാന തുറമുഖ നഗരങ്ങളിലേക്കും തുടരുമ്പോഴും ലക്ഷങ്ങളാണ് സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഒഴുകിയെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിശ്ചയിച്ചതിലും എട്ട് മണിക്കൂറോളം വൈകിയാണ് അലി ഖമനേയിയുടെ സംസ്കാരചടങ്ങുകൾ നടന്നത്. മഷ്ഹദിൽ ഇമാം റെസയുടെ ശവകുടീരത്തോട് ചേർന്നാണ് അലി ഖമനേയിക്കും അന്ത്യവിശ്രമമൊരുക്കിയത്. അതേസമയം, അലി ഖമനേയിയുടെ സംസ്കാരചടങ്ങുകൾ എട്ടുമണിക്കൂറോളം വൈകിയതിൽ യുഎസിന്റെ ആക്രമണങ്ങളുമായി ബന്ധമില്ലെന്ന് ഇറാനിയൻ അധികൃതർ അറിയിച്ചു. ജൂലായ് നാലിന് ആരംഭിച്ച വിലാപയാത്ര ഇറാനിലെയും ഇറാഖിലെയും പുണ്യന​ഗരങ്ങൾ പിന്നിട്ടാണ് വ്യാഴാഴ്ച മഷ്ഹദിലെത്തിയത്. ഇതിനിടെയാണ് ടെഹ്റാനെയും മഷ്ഹദിനെയും ബന്ധിപ്പിക്കുന്ന റെയിൽപാത യുഎസ് ആക്രമണത്തിൽ തകർന്നത്. എന്നാൽ, സംസ്കാരചടങ്ങ് വൈകിയതിന് ഇതുമായി ബന്ധമില്ലെന്നാണ് ഇറാനിയൻ അധികൃതരുടെ വിശദീകരണം.