
ഇറാന്‍റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ ആക്രമണ ശ്രമം തകർത്ത് തുർക്കിയും നാറ്റോയും. തിങ്കളാഴ്ച തുർക്കിയിലെ ഷാഹിൻബെ ജില്ലയെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. സംഭവത്തിൽ നാശനഷ്ടങ്ങളോ ആൾനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിന് ശേഷം തുർക്കിക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ മിസൈൽ ആക്രമണമാണിത്. മേഖലയിൽ കൂടുതൽ പ്രകോപനങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്നും സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും തുർക്കി പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാ സഖ്യകക്ഷികളെയും ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ നാറ്റോ പ്രതിജ്ഞാബദ്ധമാണെന്ന് നാറ്റോ വക്താവ് ആലിസൺ ഹാർട്ട് എക്സിൽ കുറിച്ചു.
അതേസമയം, തുർക്കിയുമായി അടുത്ത ബന്ധം നിലനിർത്താൻ താല്പര്യമുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. തുർക്കിക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാൻ വാദം. മിസൈൽ ആക്രമണം അന്വേഷിക്കാൻ ഒരു 'സംയുക്ത സംഘം' രൂപീകരിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു. ഇറാനെതിരായ യുഎസ്-ഇസ്രായേൽ നീക്കങ്ങളെത്തുടർന്ന് മേഖലയിലെ മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി മിസൈൽ-ഡ്രോൺ ആക്രമണങ്ങളുണ്ടായി.
അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജമാണെന്നും നിലവിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ഇറാൻ പരമോന്നത നേതാവിന്‍റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി പ്രഖ്യാപിച്ചു. യുദ്ധത്തിന്‍റെ പത്താം ദിനത്തിൽ തങ്ങളുടെ നിലപാട് കൂടുതൽ കർക്കശമാക്കിയ ഇറാൻ, ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം തുടരുമെന്ന സൂചനയും നൽകി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നും, സാമ്പത്തികമായ ആഘാതങ്ങളിലൂടെ മാത്രമേ ഈ പോരാട്ടം അവസാനിക്കൂ എന്നും ടെഹ്‌റാനിൽ നൽകിയ പ്രത്യേക അഭിമുഖത്തിൽ ഖരാസി വ്യക്തമാക്കി. മുൻപ് നടന്ന ചർച്ചകളിൽ ട്രംപ് വാഗ്ദാനങ്ങൾ ലംഘിച്ചതായും ചർച്ചകൾക്കിടയിൽ തന്നെ തങ്ങളെ ആക്രമിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam