
ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകാൻ ഇറാൻ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ട്. യുദ്ധസമാനമായ സാഹചര്യത്തിൽ കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താൻ ഇറാൻ സൈന്യത്തിന് കഴിയുന്നില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മാസം യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസിൽ മൈനുകൾ പാകിയത്. എന്നാൽ ഇവ എവിടെയാണ് സ്ഥാപിച്ചതെന്ന കൃത്യമായ റെക്കോർഡുകൾ ഇറാന്റെ പക്കലില്ല.സ്ഥാപിച്ച മൈനുകളിൽ പലതും സ്ഥാനത്തുനിന്നും മാറി ഒഴുകി നടക്കാൻ സാധ്യതയുള്ള രീതിയിലാണ് സജ്ജീകരിച്ചിരുന്നത്. ഇത് അവയെ കണ്ടെത്തുന്നത് അസാധ്യമാക്കുന്നു. യാതൊരു പ്ലാനിംഗുമില്ലാതെ 'അശാസ്ത്രീയമായാണ്' ഇറാൻ മൈനുകൾ സ്ഥാപിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
ഇസ്‌ലാമാബാദിൽ യുഎസുമായി സമാധാന ചർച്ചകൾ നടക്കാനിരിക്കെ ഈ വാർത്ത ഇറാന് വലിയ തിരിച്ചടിയാണ്. നിശ്ചിത സമയത്തിനുള്ളിൽ ഹോർമുസ് തുറന്നില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹോർമുസ് തുറക്കാമെന്ന് ഇറാൻ സമ്മതിച്ചിരുന്നെങ്കിലും സാങ്കേതികമായി അതിന് കഴിയാത്ത അവസ്ഥയാണിപ്പോൾ.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് വഴിയാണ്. ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയുടെ 80 ശതമാനവും ഈ പാതയെ ആശ്രയിച്ചായതുകൊണ്ട് തന്നെ, മൈനുകൾ കാരണമുണ്ടാകുന്ന ഏത് തടസ്സവും ഇന്ത്യയിലെ ഇന്ധനവിലയെയും സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും. പ്രധാന പാതയിൽ മൈനുകൾ ഉള്ളതിനാൽ കപ്പലുകൾ കൂട്ടിയിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇറാൻ 'ബദൽ പാതകൾ' നിർദ്ദേശിച്ചിട്ടുണ്ട്. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർദ്ദേശിക്കപ്പെട്ട പുതിയ വഴികളിലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam