
ടെൽഅവീവ്: ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രതിജ്ഞ ചെയ്തിരുന്നു. 'യാതൊരു പരിഗണനയും അർഹിക്കാത്ത കൃത്യം, ഞെട്ടിക്കുന്ന തിരിച്ചടി ഈ ആഴ്ചയിൽ തന്നെ ഉണ്ടാകും' എന്നായിരുന്നു ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് യുഎന്നിന്റെ സുരക്ഷാ കൗൺസിലിൽ പ്രതിജ്ഞ ചെയ്തത്. എതടിക്കും തിരിച്ചടി നൽകാൻ സജ്ജമെന്ന് ഇറാനെ പ്രതിനിധീകരിച്ച് സഈദി ഇറാവാണിയും പറഞ്ഞു. ദിവസങ്ങൾക്കിപ്പുറം ഇറാനിൽ സംഭവിച്ച വലിയൊരു പ്രതിസന്ധി വാര്‍ത്തയാകുമ്പോൾ ഈ പ്രതിജ്ഞയും വെല്ലുവിളിയും ചേര്‍ത്ത് വായിക്കപ്പെടുകയാണ്.
ഭരണസിരാകേന്ദ്രങ്ങളെയടക്കം ഗുരുതരമായി ബാധിക്കുന്ന സൈബർ ആക്രമണമാണ് ഇപ്പോൾ ഇറാൻ നേരിട്ടിരിക്കുന്നത്. ഇസ്രായേലിനെ സഹായിക്കുന്ന അറബ് രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ് എത്തിയതിന് പിന്നാലെയാണ് ഇറാനെ ആകെ പ്രതിസന്ധിയിലാക്കിയ സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്. സർക്കാർ ഭരണ സംവിധാനങ്ങൾ താറുമാറായി. ആണവകേന്ദ്രങ്ങളെ അടക്കം സൈബർ ആക്രമണം ഗുരുതരമായി ബാധിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ആണവ രഹസ്യങ്ങളടക്കം സുപ്രധാന രേഖകള്‍ ചോർത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നിൽ ഇസ്രായേൽ കേന്ദ്രങ്ങളാണെന്ന സ്ഥിരീകരണം ഇല്ലെങ്കിലും, അഭ്യൂഹം ശക്തമാണ്.
ആണവനിലയങ്ങൾ, ഇന്ധനം, മുൻസിപ്പൽ നെറ്റ്‌വർക്ക്, ഗതാഗത ശൃംഖല,തുറമുഖം തുടങ്ങിയ മേഖലകളെല്ലാം ആക്രമികൾ ലക്ഷ്യമിടുന്നതായി ഇറാൻ സുപ്രീം കൗൺസിൽ ഓഫ് സൈബർ സ്പേസിന്റെ മുൻ സെക്രട്ടറി ഫിറൂസാബാദി പറഞ്ഞു. ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്സിക്യൂട്ടിവ് ബ്രാഞ്ചുകൾ തുടങ്ങിയ ഇറാൻ സർക്കാരിന്റെ മൂന്ന് മേഖലകളിൽ വിവരങ്ങൾ ചോർത്തപ്പെട്ടുവെന്നും സ്ഥിരീകരണമുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ സൈബര്‍ ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ എത്രയെന്ന് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സമ്പദ് വ്യവസ്ഥയിൽ സുപ്രധാന മേഖലകളിലടക്കം കനത്തന നാശമുണ്ടായെന്നാണ് വിവരം. ഇവ തിരികെ പിടിക്കാൻ മാസങ്ങൾ വേണ്ടി വരും.
നേരത്തെ നടന്ന പേജ ര്‍ആക്രമണവും വാക്കി ടോക്കി ആക്രമണവും ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയ ശേഷമായിരുന്നു ഇസ്രായേൽ നടത്തിയത്. നമ്മൾ പുതിയ പോർമുഖം തുറക്കുകയാണ്. ഇതിന് ധൈര്യവും ദൃഢനിശ്ചയവും കഠിനപ്രയത്നവും ആവശ്യമാണ് എന്നായിരുന്നു പ്രതിരോധമന്ത്രി യോവ് ഗാലന്റ് അന്ന് സൈനികരോട് ആഹ്വാനം ചെയ്തത്. പിന്നാലെ പേജർ, വാക്കിടോക്കി തുടങ്ങിയ ഉപകരണങ്ങൾ ലെബനനിൽ വ്യാപകമായി പൊട്ടിത്തെറിച്ചു. നിലവിൽ ഇറാനിയൻ വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും നിരോധിച്ചിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam