പ്രതിരോധമല്ല, ഇനി ആക്രമണം; യുഎസിനെതിരെ പുതിയ യുദ്ധതന്ത്രവുമായി ഇറാൻ

Published : Aug 19, 2026, 05:54 PM IST
Iran Flag

Synopsis

പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. പ്രതിരോധത്തിൽ നിന്ന് മാറി ശത്രുരാജ്യത്ത് ആക്രമണം നടത്താൻ ലക്ഷ്യമിട്ട് ഇറാൻ തങ്ങളുടെ സൈനിക നേതൃത്വത്തിൽ മാറ്റങ്ങൾ വരുത്തുകയും സഖ്യകക്ഷികളെ അണിനിരത്തുകയും ചെയ്യുന്നു. മേഖലയിൽ ശാശ്വതമായ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുകയാണ് ടെഹ്‌റാൻ്റെ ലക്ഷ്യം.

ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലാഴ്ത്തി യുഎസ്–ഇറാൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഏകദേശം ആറുമാസം മുൻപ് ആരംഭിച്ച സൈനിക നീക്കങ്ങളിൽ നിന്ന് യുഎസിനെ പിൻവലിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്രശ്രമം നടത്തുന്നതിനിടെ, അമേരിക്കയ്‌ക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന് കോപ്പുകൂട്ടുകയാണ് ഇറാന്റെ ഭരണനേതൃത്വം. വെറും പ്രതിരോധത്തിൽ ഒതുങ്ങിനിൽക്കാതെ ശത്രുവിന്റെ മണ്ണിൽ കയറി ആഞ്ഞടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെഹ്‌റാൻ തങ്ങളുടെ യുദ്ധതന്ത്രങ്ങൾക്ക് രൂപം നൽകുന്നത്.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടയിൽ, യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യുഎസ്-ഇറാൻ ധാരണാപത്രം (MoU) കാലഹരണപ്പെട്ടതാണ് മേഖലയെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.

നേതൃത്വത്തിൽ വൻ അഴിച്ചുപണി

പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ പുതിയ ഉത്തരവുകൾ പ്രകാരം ഇറാന്റെ സുരക്ഷാ നേതൃത്വത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) പുതിയ തലവനായി അഹമ്മദ് വാഹിദിയെയും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവിയായി മൊഹ്സെൻ റെസായിയെയും നിയമിച്ചു.

തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ യുദ്ധം കൂടുതൽ ആക്രമണാത്മകമായ തലത്തിലേക്ക് മാറ്റുമെന്നും ഇത് ആഗോളതലത്തിൽ അധികാര സന്തുലിതാവസ്ഥയെത്തന്നെ മാറ്റിമറിക്കുമെന്നും ഖമേനിയുടെ ഉപദേഷ്ടാവ് മുഹമ്മദ് മൊഖ്ബർ മുന്നറിയിപ്പ് നൽകി. ശത്രുവിന്റെ മണ്ണിൽ നേരിട്ട് ആക്രമണം നടത്താനുള്ള ശേഷി സൈന്യം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന ഐആർജിസി ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.

സഖ്യകക്ഷികളെ അണിനിരത്തുന്നു

തങ്ങളുടെ പുതിയ യുദ്ധതന്ത്രത്തിന്റെ ഭാഗമായി മേഖലയിലെ സഖ്യശക്തികളെ ഇറാൻ വീണ്ടും സജീവമാക്കുകയാണ്. യെമനിലെ ഹൂതി വിമതരും ഇറാഖിലെ സായുധ സംഘങ്ങളും സൗദി എണ്ണ ശുദ്ധീകരണശാലകൾക്കും കപ്പലുകൾക്കും നേരെ ആക്രമണ ഭീഷണി ശക്തമാക്കി. എണ്ണവില ഉയർത്തി നിർത്തുക എന്ന ലക്ഷ്യത്തോടെ ഗൾഫിൽ നിന്നുള്ള എണ്ണക്കപ്പലുകൾക്ക് നേരെ നിരന്തര ആക്രമണങ്ങൾ നടത്തുന്നു. മേഖലയിലെ വാർത്താവിനിമയ ശൃംഖലയെ ബാധിക്കുന്ന വിധത്തിൽ കടലിനടിയിലെ കേബിളുകൾ തകർക്കുന്നതുൾപ്പെടെയുള്ള യുദ്ധമുറകളിലേക്ക് (Asymmetrical warfare) തിരിയുന്നു. ക്ലസ്റ്റർ വാർഹെഡുകളുള്ള പുത്തൻ തലമുറ ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക ഡ്രോൺ വ്യൂഹങ്ങളും യുദ്ധരംഗത്ത് സജ്ജമാക്കിയിട്ടുണ്ടെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.

ലക്ഷ്യം ശാശ്വത രാഷ്ട്രീയ ആധിപത്യം

ഉപരോധങ്ങളുടെയും നാവിക വിലക്കിന്റെയും ഇരട്ട സമ്മർദ്ദത്തിൽ വീർപ്പുമുട്ടുന്നതിനേക്കാൾ ഭേദം മറ്റൊരു യുദ്ധത്തിലേക്ക് പ്രവേശിക്കുന്നതാണെന്ന നിലപാടിലേക്ക് ഇറാന്റെ നേതൃത്വം എത്തിച്ചേരുന്നു എന്നാണ് അന്താരാഷ്ട്ര നയതന്ത്ര വിദഗ്ദ്ധർ വിലയിരുത്തുന്നത്. യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെ അതിജീവിച്ച തങ്ങളുടെ കരുത്ത് മേഖലയിലെ ശാശ്വതമായ രാഷ്ട്രീയ മേൽക്കോയ്മയാക്കി മാറ്റാനാണ് ടെഹ്‌റാൻ ഇപ്പോൾ ലക്ഷ്യമിടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മിസൈൽ ആക്രമണം; നിലപാട് കടുപ്പിച്ച് യുഎഇ, ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഇറാൻ, യുഎഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന ഇറാന്‍റെ വിശദീകരണം
ഇറാന് നേരിട്ടത് കനത്ത പ്രഹരം; മരവിപ്പിച്ചത് 27 ബില്യൺ ഡോളറിൻ്റെ വ്യാപാര ഇടപാടുകൾ, യുഎഇയുടേത് കടുത്ത നടപടി