
ടെഹ്‌റാൻ: യുഎസ് തങ്ങൾക്കെതിരെ നടത്തുന്ന "സാമ്പത്തിക യുദ്ധത്തിൽ" പങ്കുചേരുന്ന ഏതൊരു രാജ്യത്തിനെതിരെയും ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. മാസങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ വഴിമുട്ടുകയും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടെയാണ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായിയുടെ പ്രതികരണം.
ഇറാൻ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായി ഞെരുക്കുന്നതിനായി യുഎസ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ടെഹ്‌റാൻ നിലപാട് കടുപ്പിച്ചത്.
അയൽരാജ്യങ്ങൾ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളോട് യുഎസിന്റെ സാമ്പത്തിക ഉപരോധങ്ങളിൽ പങ്കാളികളാകരുതെന്ന് ഇറാൻ അഭ്യർത്ഥിച്ചു. തങ്ങൾക്കുമേൽ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രാജ്യങ്ങളെ ശത്രുപക്ഷത്തായി കണക്കാക്കുമെന്നും മൊഹ്‌സെൻ റെസായി വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക യുദ്ധത്തെ പിന്തുണച്ചാൽ ഗൾഫ് മേഖലയിൽ നിന്ന് "ഒരു തുള്ളി എണ്ണ പോലും" പുറത്തുപോകാൻ അനുവദിക്കില്ലെന്നാണ് ഇറാന്റെ പ്രധാന ഭീഷണി.
ആഗോള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുത്തുന്നതിന് പുറമെ, ചെങ്കടൽ പാതയായ ബാബ് അൽ-മന്ദെബ് ഉൾപ്പെടെയുള്ള ഇതര കയറ്റുമതി റൂട്ടുകളിലും ആക്രമണം നടത്തുമെന്ന സൂചനയും തെഹ്‌റാൻ നൽകുന്നുണ്ട്.
ഇറാനെതിരെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടിയുണ്ടാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റും മുന്നറിയിപ്പ് നൽകി. "നിങ്ങൾ ഒന്നുകിൽ ഞങ്ങളോടൊപ്പമാണ്, അല്ലെങ്കിൽ ഞങ്ങൾക്ക് എതിരാണ്" എന്ന നിലപാടിലാണ് വാഷിംഗ്ടൺ. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 80 ശതമാനത്തിലധികം വാങ്ങുന്ന ചൈനയുടെ സഹകരണവും യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, രാജ്യം സമ്പൂർണ്ണമായ സാമ്പത്തിക-സുരക്ഷാ യുദ്ധത്തെ നേരിടുകയാണെന്നും ഐക്യത്തോടെയുള്ള പ്രതിരോധം കൊണ്ട് യുഎസ് കണക്കുകൂട്ടലുകൾ തെറ്റിക്കുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രതികരിച്ചു. യുഎസുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കെതിരെ മൂന്ന് ഘട്ടങ്ങളുള്ള തന്ത്രമാണ് ഇറാൻ ആസൂത്രണം ചെയ്തിരിക്കുന്നത്:
നയതന്ത്ര ചർച്ചകൾ: വാഷിംഗ്ടണിന്റെ ഉപരോധങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ രാജ്യങ്ങളോട് ആദ്യം നയതന്ത്ര തലത്തിൽ ആവശ്യപ്പെടും.
താൽപ്പര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം: മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയാൽ ആ രാജ്യങ്ങളുടെ സാമ്പത്തിക-തന്ത്രപ്രധാന താൽപ്പര്യങ്ങൾക്ക് നേരെ ആക്രമണം നടത്തും.
മുൻകൂർ പ്രതിരോധം : തങ്ങൾക്കെതിരായ നീക്കങ്ങൾ ഉണ്ടാകുന്നു എന്ന് ബോധ്യപ്പെട്ടാൽ ആദ്യ ഘട്ടത്തിൽ തന്നെ പ്രത്യാക്രമണം നടത്തി ആഘാതം വർദ്ധിപ്പിക്കും.
പ്രതിസന്ധിയിലായി ഗൾഫ് രാജ്യങ്ങൾ
ഇറാനും അമേരിക്കയ്ക്കും ഇടയിൽ കടുത്ത പ്രതിസന്ധിയിലാണ് ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ. യുഎസ് സൈനിക താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം ഹോർമുസ് വഴിയുള്ള എണ്ണ കയറ്റുമതിയാണ്.
യുഎസുമായി ശക്തമായ നയതന്ത്ര ബന്ധം പുലർത്തുമ്പോഴും, അയൽരാജ്യമെന്ന നിലയിൽ ഇറാനുമായി ശാശ്വതമായ ഏറ്റുമുട്ടൽ മേഖലയിലെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ ഭയപ്പെടുന്നു. മറ്റൊരു നീണ്ട യുദ്ധം താങ്ങാൻ പശ്ചിമേഷ്യയിലെ ഒരു രാജ്യത്തിനും സാധിക്കില്ലെന്നിരിക്കെ, നിലവിലെ സാഹചര്യം വലിയ ആശങ്കയോടെയാണ് ആഗോള സമൂഹം ഉറ്റുനോക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam