ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ; ഇസ്ഫഹാൻ നഗരത്തിൽ മിസൈൽ ആക്രമണം, വ്യോമ ഗതാഗതം നിർത്തിവെച്ചു

By Web TeamFirst Published Apr 19, 2024, 9:31 AM IST
Highlights

മിസൈൽ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളിൽ വ്യോമഗതാഗതം നി‍ർത്തിവച്ചു. രാജ്യം അതീവ ജാഗ്രതയിലാണ്.

തെഹ്റാൻ: ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ. ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. മിസൈൽ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളിൽ വ്യോമഗതാഗതം നി‍ർത്തിവച്ചു. രാജ്യം അതീവ ജാഗ്രതയിലാണ്.

അതേസമയം, ഇറാൻ പിടിച്ചെടുത്ത കപ്പലിലെ നാവികർക്ക് മടങ്ങാൻ തടസ്സമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 16 ഇന്ത്യക്കാർ കപ്പലിൽ തുടരുന്നത് കപ്പൽ നിയന്ത്രിക്കാൻ ജീവനക്കാർ വേണം എന്നതിനാൽ മാത്രമാണ്. ജീവനക്കാർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങാമെന്ന് ഇറാൻ അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്നും ഇറാൻ ആവശ്യപ്പെട്ടു.

ഇസ്രയേലും ഇറാനും തമ്മിലുള്ള പ്രശ്നമെന്ത്?

എല്ലാറ്റിന്റെയും തുടക്കം ഒരു വ്യോമാക്രമണത്തിലൂടെയായിരുന്നു. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ ഇറാനിയൻ കോൺസുലേറ്റ് അനെക്സിന് നേരെ വ്യോമാക്രമണം നടക്കുന്നു. പലസ്തീനീയൻ ഇസ്ലാമിക് ജിഹാദും, ഇറാനിയൻ റവല്യൂഷണറി ഗാർഡ്സിന്റെ ഉന്നതരും തമ്മിൽ നടക്കാനിരുന്ന യോഗത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യമാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇറാന്‍റെ ആരോപണം. മിന്നലാക്രമണത്തിൽ ഐ ആർ ജി സി യുടെ ഖുദ്സ് കമാണ്ടർ മുഹമ്മദ് റെസ സഹെദിയും, സീനിയർ കമാണ്ടർ മുഹമ്മദ് ഹാദി ഹാജി റഹിമിയും അടക്കം 16 പേർ കൊല്ലപ്പെട്ടിരുന്നു.

"ചെയ്ത കുറ്റത്തിന്, ഇസ്രേയലിന് ശിക്ഷ പ്രതീക്ഷിക്കാം" എന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാം‌നഇയുടെ പ്രതികരണം പിന്നാലെ വന്നു. ഏപ്രിൽ പത്താം തീയതി ഇതേ ഭീഷണി ഖാം‌നഇ ആവർത്തിച്ചപ്പോൾ, തൊട്ടടുത്ത ദിവസം തന്നെ, "അടിക്ക് അടി" എന്നതാണ് തങ്ങളുടെ ശീലം എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു. പിന്നെ തുടർച്ചയായ ഭീഷണികൾ പല കേന്ദ്രങ്ങളിൽ നിന്നുമുണ്ടായി. ഇറാനും ഇസ്രയേലിനും ഇടയിൽ യുദ്ധം ആസന്നമാണ് എന്ന പ്രതീതി ഇപ്പോഴും നിലനിൽക്കുകയാണ്.

Also Read: വീണ്ടുമൊരു മലയാളി മാതൃക; യുഎഇയിലെ മഴയിൽ ഒറ്റപ്പെട്ടവർക്ക് താമസവും ഭക്ഷണവും ഒരുക്കി ഒരു വാട്സാപ്പ് ഗ്രൂപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!