
ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് യുദ്ധം തുടങ്ങിയതോടെ ഫലത്തില്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ ഇതിനിടയിലും എണ്ണ ടാങ്കറുകള്‍ ഉള്‍പ്പെടെ 90-ഓളം കപ്പലുകള്‍ ഇതുവഴി കടന്നുപോയതായി റിപ്പോര്‍ട്ട്. മാരിടൈം ഡാറ്റാ ഏജന്‍സികളായ ലോയ്ഡ്സ് ലിസ്റ്റും കെപ്ലറും നല്‍കുന്ന വിവരമനുസരിച്ച്, യുദ്ധം തുടങ്ങിയ മാര്‍ച്ച് ആദ്യവാരം മുതല്‍ ഇതുവരെ ഇറാന്‍ 1.6 കോടി (16 ദശലക്ഷം) ബാരലിലധികം എണ്ണയാണ് കയറ്റുമതി ചെയ്തത്.
ഉപരോധങ്ങള്‍ മറികടക്കാന്‍ റഡാറുകളില്‍ പെടാതെ രഹസ്യമായി സഞ്ചരിക്കുന്ന, ഇറാനുമായി ബന്ധമുള്ള 'ഡാര്‍ക്ക്' കപ്പലുകളാണ് ഇതില്‍ കൂടുതലും കടന്നുപോയത്. മുന്‍പ് പ്രതിദിനം 100 മുതല്‍ 135 കപ്പലുകള്‍ വരെ കടന്നുപോയിരുന്ന സ്ഥാനത്ത്, മാര്‍ച്ച് 1 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ വെറും 89 കപ്പലുകള്‍ മാത്രമാണ് കടന്നുപോയത്. ഇതില്‍ 16 എണ്ണം എണ്ണ ടാങ്കറുകളായിരുന്നു. ഈ മേഖലയില്‍ ഇതിനോടകം 20 കപ്പലുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ പല കപ്പലുകളും തങ്ങള്‍ക്ക് ചൈനയുമായി ബന്ധമുണ്ടെന്നോ അല്ലെങ്കില്‍ ചൈനീസ് ജീവനക്കാരാണുള്ളതെന്നോ കാണിക്കുന്നുണ്ട്. പാശ്ചാത്യ ഉപരോധങ്ങള്‍ കാരണം നിലവില്‍ ചൈനയാണ് ഇറാന്റെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത്. ഇറാന്റെ എണ്ണ കയറ്റുമതിയില്‍ ഇപ്പോഴും വലിയ ഇടിവ് സംഭവിച്ചിട്ടില്ലെന്നാണ് സൂചന.
ചില രാജ്യങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ തങ്ങളുടെ കപ്പലുകള്‍ സുരക്ഷിതമായി ഇതുവഴി കടത്തിവിടുന്നുണ്ട്. എല്‍.പി.ജി വഹിച്ചുകൊണ്ട് ഇന്ത്യയുടെ 'ശിവാലിക്', 'നന്ദാദേവി' എന്നീ കപ്പലുകള്‍ മാര്‍ച്ച് 13, 14 തീയതികളില്‍ ഇതിലൂടെ കടന്നുപോയി. ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത് സാധ്യമായതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്റെ 'കറാച്ചി' എന്ന ക്രൂഡ് ഓയില്‍ ടാങ്കറും കഴിഞ്ഞ ദിവസം കടന്നുപോയി. എണ്ണ ടാങ്കറുകള്‍ കടത്തിവിടാന്‍ ഇറാഖും ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
കുതിച്ചുയര്‍ന്ന് എണ്ണവില; പ്രതികരിച്ച് അമേരിക്ക
യുദ്ധം തുടങ്ങിയതോടെ ആഗോള വിപണിയില്‍ എണ്ണവില 40 ശതമാനത്തോളം വര്‍ധിച്ച് ബാരലിന് 100 ഡോളറിന് മുകളിലെത്തി. യുഎസ്, ഇസ്രായേല്‍ എന്നിവര്‍ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും ഒരു തുള്ളി എണ്ണ പോലും നല്‍കില്ലെന്നാണ് ഇറാന്റെ നിലപാട്. എണ്ണവില കുറയ്ക്കുന്നതിനായി യുദ്ധക്കപ്പലുകള്‍ അയക്കാനും ഹോര്‍മുസ് തുറക്കാനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഖ്യകക്ഷികളില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇറാന്റെ പ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം നടത്തിയെങ്കിലും എണ്ണ അടിസ്ഥാന സൗകര്യങ്ങളെ തല്‍ക്കാലം ഒഴിവാക്കിയതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ചുരുക്കത്തില്‍, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി അടച്ചിട്ടില്ലെന്നും, തങ്ങള്‍ക്ക് താല്പര്യമുള്ള ചില കപ്പലുകള്‍ക്കും സ്വന്തം കയറ്റുമതിക്കും മാത്രമായി ഇറാന്‍ ഇത് ഉപയോഗിക്കുകയാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam