
ദില്ലി: യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധ സാഹചര്യം ചർച്ച ചെയ്ത പ്രധാനമന്ത്രി, സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുമെന്ന് വ്യക്തമാക്കി. നിഷ്കളങ്കരായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുത്തുന്നതും സിവിൽ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതുമായ എല്ലാത്തരം ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നതായി മോദി അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ 'സഹോദരൻ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യു എ ഇ പ്രസിഡന്‍റിനും ജനതക്കും പെരുന്നാൾ ആശംസകൾ നേർന്നതായും പ്രധാനമന്ത്രി അറിയിച്ചു.
പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ കാര്യങ്ങളിൽ ഇന്ത്യയും യു എ ഇയും കൈകോർത്ത് പ്രവർത്തിക്കുമെന്നും മോദി - നഹ്യാൻ ചർച്ചയിൽ തീരുമാനമായി. ആഗോള വ്യാപാരത്തിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും സുരക്ഷയും തിരിച്ചുകൊണ്ടുവരുന്നതിനായി ഇന്ത്യയും യു എ ഇയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും ഉറപ്പുനൽകി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അതീവ പ്രാധാന്യത്തോടെയാണ് ഈ നയതന്ത്ര ചർച്ചയെ ലോകം നോക്കിക്കാണുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam