
ടെല്‍ അവീവ്: ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിനിടെ പലസ്തീനെ പിന്തുണച്ച മോഡല്‍ ഗിഗി ഹാഡിഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍. ഗിഗിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക്, ഔദ്യോഗിക ഇന്‍സ്റ്റ അക്കൌണ്ടിലൂടെയാണ് ഇസ്രയേല്‍ സര്‍ക്കാര്‍ മറുപടി നല്‍കിയത്.
"പലസ്തീനികളോടുള്ള ഇസ്രയേൽ സർക്കാരിന്‍റെ സമീപനത്തിന് ജൂത വിഭാഗവുമായി ബന്ധമില്ല. ഇസ്രയേൽ സർക്കാരിനെ അപലപിക്കുന്നത് ജൂത വിരുദ്ധമല്ല. പലസ്തീനികളെ പിന്തുണയ്ക്കുന്നു എന്നാല്‍ ഹമാസിനെ പിന്തുണയ്ക്കുന്നു എന്നല്ല"- ഗിഗി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. പിന്നാലെ സ്റ്റേറ്റ് ഓഫ് ഇസ്രയേല്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ മറുപടി വന്നു- "കഴിഞ്ഞ ആഴ്‌ച നിങ്ങൾ ഉറങ്ങുകയായിരുന്നോ? അതോ ജൂത കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ നിങ്ങൾ കണ്ണടച്ചിരിക്കുകയാണോ? നിങ്ങൾ എവിടെ നിൽക്കുന്നു എന്നത് നിങ്ങളുടെ നിശബ്ദതയില്‍ നിന്ന് വളരെ വ്യക്തമാണ്."
ബോംബ് വര്‍ഷത്തിനിടെ ജീവനുംകൊണ്ടോടി പലസ്തീനികള്‍; അഭയമേകി ഗാസയിലെ പുരാതന ക്രിസ്ത്യന്‍ പള്ളി
ഭീകര സംഘടനയായ ഐഎസിനെയും ഹമാസിനെയും തമ്മില്‍ പോസ്റ്റില്‍ താരതമ്യപ്പെടുത്തുകയും ചെയ്തു. ഇസ്രയേലികളെ കൂട്ടക്കൊല ചെയ്യുന്ന ഹമാസിന്‍റെ പ്രവൃത്തിയില്‍ ധീരമായി ഒന്നുമില്ല. ഭീകരർക്കെതിരായ പോരാട്ടത്തിൽ ഇസ്രയേലികളെ പിന്തുണയ്ക്കുന്നതാണ് ശരിയെന്നും സ്റ്റേറ്റ് ഓഫ് ഇസ്രയേല്‍ എന്ന ഇന്‍സ്റ്റ അക്കൌണ്ടില്‍ പറയുന്നു. കളിപ്പാട്ടങ്ങളും കുട്ടികളുടെ വസ്ത്രങ്ങളും ചിതറിക്കിടക്കുന്ന ചോരപ്പാടുകളുള്ള മുറിയുടെ ചിത്രവും ഇസ്രയേല്‍ പങ്കുവെച്ചു. നിങ്ങൾ ഇതിനെ അപലപിച്ചില്ലെങ്കിൽ നിങ്ങളുടെ വാക്കുകൾക്ക് ഒരര്‍ത്ഥവുമില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
അമേരിക്കയില്‍ ജീവിക്കുന്ന പലസ്തീൻ വംശജയാണ് ഗിഗി. സഹോദരി ബെല്ല ഹാഡിഡിനൊപ്പം "ഫ്രീ പലസ്തീൻ" എന്ന ആശയത്തിനായി ഏറെക്കാലമായി വാദിക്കുന്നുണ്ട്. ഇസ്രയേലും പലസ്തീനും തമ്മിലെ സംഘര്‍ഷത്തെ "നീതീകരിക്കാനാവാത്ത ദുരന്തം" എന്നാണ് ഗിഗി നേരത്തെ വിശേഷിപ്പിച്ചത്. ഒരു ജൂതനെയും ഉപദ്രവിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ജൂത സുഹൃത്തുക്കളോട് വ്യക്തമാക്കാൻ തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഗിഗി വിശദീകരിച്ചു. പലസ്തീനെ അനുകൂലിക്കുന്നത് യഹൂദ വിരുദ്ധതയല്ല. പലസ്തീൻ സമരത്തോട് തനിക്ക് സഹാനുഭൂതിയുണ്ട്. പലസ്തീനികൾക്കായി തനിക്ക് പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ട്. അവയിലൊന്നും ഒരു ജൂതനെ ആക്രമിക്കുന്നത് ഉള്‍പ്പെടുന്നില്ല എന്നാണ് ഗിഗി വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam