
ഗാസ : ഹമാസ് ആക്രമണത്തിന് പിന്നാലെ അമേരിക്കൽ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിൽ. പശ്ചിമേഷ്യ സംഘർഷഭരിതമായി നിൽക്കെ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കാൻ പറന്നെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. ഗാസയിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ട ആശുപത്രി ആക്രമണം ഇസ്രയേൽ നടത്തിയതാണെന്ന് കരുതുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു. ഇസ്രയേലിലെത്തി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബൈഡന്റെ പരാമർശം. ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭംഗംങ്ങളെയും ബൈഡൻ കണ്ടു. ഈജിപ്ത്, ജോർദാൻ ഭരണാധികാരികളെയും പലസ്തീൻ പ്രസിഡന്റിനേയും കാണാൻ ബൈഡന് പദ്ധതി ഉണ്ടായിരുന്നുവെങ്കിലും, ആശുപത്രി ആക്രമണത്തോടെ അറബ് നേതാക്കൾ ബൈഡനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറി.
ആക്രമിച്ചതാര് ? പരസ്പരം ആരോപങ്ങൾ, പൊലിഞ്ഞത് അഞ്ഞൂറിലേറെ ജീവൻ
ജെറുസലേം കേന്ദ്രമായുള്ള ആംഗ്ലിക്കൻ ചർച്ചിന്റെ കീഴിൽ വർഷങ്ങളായി ഗാസയിൽ പ്രവർത്തിക്കുന്ന അൽ അഹ്‍ലി അറബ് ആശുപത്രിയാണ് ചൊവ്വാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ തുടർന്ന് അറബ് ലോകത്ത് പ്രതിഷേധം പടരുകയാണ്. ആശുപത്രിയിൽ ഇസ്രയേൽ ബോംബിടുകയായിരുന്നുവെന്ന് പലസ്തീൻ ആരോപിക്കുന്നു. ആശുപത്രി ആക്രമണത്തിലൂടെ ഇസ്രായേൽ ചെയ്തത് യുദ്ധക്കുറ്റമെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ആരോപിച്ചു.
എന്നാൽ എന്നാൽ ആശുപത്രി ആക്രമിച്ചിട്ടില്ലെന്നും തങ്ങൾക്ക് പങ്കില്ലെന്നുമാണ് ഇസ്രയേൽ വാദം. ഗാസയിലെ സായുധസംഘമായ ഇസ്ലാമിക് ജിഹാദ് ഇസ്രയേലിനെ ലക്ഷ്യമിട്ട് തൊടുത്ത റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിയിൽ വീണതാണെന്ന് ഇസ്രയേൽ വാദം. ഇത് തെളിയിക്കാൻ ആ സമയത്ത് ഗാസയിൽ നിന്ന് റോക്കറ്റ് ആക്രമണം നടന്നിരുന്നുവെന്നതിന്റെ ചില വീഡിയോ ദൃശ്യങ്ങളും ഇസ്രയേൽ പുറത്തുവിട്ടു. എന്നാൽ ഇസ്രയേലിന്റെ ആരോപണം ഇസ്ലാമിക് ജിഹാദ് തള്ളി.
കാനഡ അടക്കം നിരവധി രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. മേഖലയിൽ അടിയന്തിര വെടിനിർത്തൽ വേണമെന്ന് യുഎൻ സെക്രട്ടറി ജെനെറൽ അന്റോണിയോ ഗുട്ടറാസ് ആവശ്യപ്പെട്ടു. ആശുപത്രി ആക്രമണത്തിൽ ലോകമെങ്ങും പ്രതിഷേധം ആളുമ്പോഴും ഇന്നും ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam