
മോസ്കോ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യ രംഗത്ത്. പശ്ചിമേഷ്യയിൽ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്ന് റഷ്യ പ്രതികരിച്ചു. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നും റഷ്യൻ പ്രസിഡൻ്റ് വ്ളാട്മിർ പുടിൻ പറഞ്ഞു. ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ആദ്യമായാണ് പുടിൻ പ്രതികരിക്കുന്നത്.
അതിനിടെ, ഇസ്രയേൽ-ഹമാസ് സംഘർത്തിൽ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചെന്നും നിലവിലെ സ്ഥിതി അദ്ദേഹം അറിയിച്ചെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇസ്രയേലിലുള്ള ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള നീക്കങ്ങൾ ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. യുദ്ധമേഖലയില്‍ കുടുങ്ങിയ ഇന്ത്യയിൽ നിന്നുപോയ തീർത്ഥാടകരായ മലയാളികളെയടക്കം വേഗം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. എന്നാൽ ഒഴിപ്പിക്കല്‍ സംബന്ധിച്ച് ഇന്ത്യയുടെ നീക്കങ്ങളപ്പറ്റി കേന്ദ്ര സർക്കാർ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. യുദ്ധമേഖലയിലെ ഇന്ത്യാക്കാരെ സംബന്ധിച്ച വിവരങ്ങൾ എംബസിക്കുണ്ടെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇസ്രയേലിന്റെ അയൽ രാജ്യങ്ങളോടും ഗൾഫ് രാജ്യങ്ങളോടും വിദേശകാര്യമന്ത്രാലയം നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് സൂചന. പ്രധാനമന്ത്രി നേരിട്ടാണ് ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. പതിനെട്ടായിരത്തോളം ഇന്ത്യാക്കാരാണ് നിലവില്‍ ഇസ്രയേലിലുള്ളത്.
ഹമാസ് ആക്രമണത്തിൽ മരണം 1000 കടന്നു, ഗാസ ധനമന്ത്രിയെ കൊലപ്പെടുത്തി ഇസ്രയേൽ
അതേസമയം യുദ്ധത്തിനെതിരായി കോൺഗ്രസ് പാസാക്കിയ പ്രമേയത്തിൽ ഹമാസ് ആക്രമണം പരാമർശിക്കാത്തതിൽ പാർട്ടിക്കുള്ളിൽ നേതാക്കൾ അതൃപ്തി അറിയിച്ചു. പ്രവർത്തകസമിതിയിലെ പത്തിലധികം നേതാക്കളാണ് ആക്രമണത്തെ അപലപിക്കണമെന്ന് നിർദേശം മുന്നോട്ടുവച്ചത്. രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമായിരുന്നു വിഷയം സമിതി ചർച്ച ചെയ്തത്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam