
ജറുസലേം: കൊവിഡ് 19 സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള ദൈവിക ശിക്ഷയാണെന്ന് പ്രസ്താവിച്ച ഇസ്രയേല്‍ ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് ബാധ. ഇസ്രയേല്‍ ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്സമാനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഒരുമാസം മുന്‍പാണ് കൊറോണ വൈറസ് സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ദൈവ ശിക്ഷയാണെന്ന് മന്ത്രി പറഞ്ഞത്. യാക്കോവ് ലിറ്റ്സ്മെന്‍റെ ഭാര്യക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആരോഗ്യമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ളവര്‍ ക്വാറന്‍റൈനിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദേശം ലിറ്റ്സ്മെന്‍ പാലിച്ചില്ലെന്നും ഇതുമൂലം മന്ത്രി സഭയിലെ നിരവധി പേര്‍ നിരീക്ഷണത്തിലാവുന്ന സ്ഥിതിയാണെന്നും ദി ടൈസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുന്‍പ് വരെ ലിറ്റ്സ്മെന്‍ പ്രാര്‍ത്ഥനായോഗങ്ങളില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ലിറ്റ്സ്മെന്‍ മറ്റ് ചില മത മേലധ്യക്ഷന്മാര്‍ എന്നിവര്‍ കൊവിഡ് 19 വ്യാപനത്തിനിടെ സ്വീകരിച്ച നിലപാടുകള്‍ ഏറെ വിമര്‍ശനത്തിന് വഴി തെളിച്ചിരുന്നു. ഇസ്രയേലിലെ യാഥാസ്ഥിതിക വിഭാഗങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാതിരിക്കാന്‍ ലിറ്റ്സ്മെന്‍റെ നിലപാട് കാരണമായെന്നാണ് വിലയിരുത്തല്‍.
71കാരനായ യാക്കോവ് ലിറ്റ്സ്മെന്‍ ഐസൊലേഷനിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ലിറ്റ്സ്മെന്‍, ഭാര്യ എന്നിവരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള എല്ലാവരും നിരീക്ഷണത്തിലാണ്. 6000ത്തോളം പേര്‍ക്കാണ് ഇസ്രയേലില്‍ ഇതിനോടകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 25 പേര്‍ കൊവിഡ് 19 മൂലം മരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam