18 കാരറ്റ് സ്വര്‍ണം, വെള്ളയും കറുപ്പും നിറത്തിലുള്ള ഡയമണ്ടുകൾ; 11 കോടിയുടെ മാസ്ക് നിർമ്മിക്കാൻ ജ്വല്ലറി

By Web TeamFirst Published Aug 10, 2020, 9:15 PM IST
Highlights

ഡയമണ്ട് മാസ്‌ക് ധരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും കൊവിഡ് പോലെ വെല്ലുവിളി നിറഞ്ഞ സമയത്ത് ഇതുപോലൊരു ഓര്‍ഡര്‍ കിട്ടിയതിന്റെ സന്തോഷത്തിലാണെന്നും ലെവി പറയുന്നു. 

ജെറുസലേം: കൊവിഡ് 19 വ്യാപിച്ചതോടെയാണ് സാധാരണക്കാര്‍ മാസ്‌ക് ഉപയോഗിച്ച് തുടങ്ങുന്നത്. ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായി മാസ്കുകൾ മാറിക്കഴിഞ്ഞു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം വളരെ വലുതാണ്. എന്നാല്‍ അതില്‍പോലും ആഢംബരം ഒട്ടും കുറയ്ക്കാതെ നോക്കുകയാണ് പലരും. ലക്ഷങ്ങൾ മുടക്കി സ്വർണം കൊണ്ട് മാസ്കുകൾ നിർമ്മിച്ചവരുടെ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. 

ഇപ്പോഴിതാ ഏറ്റവും വില കൂടിയ മാസ്ക് നിർമ്മിക്കുകയാണ് ഒരു ജ്വല്ലറി. ഇസ്രായേലിലെ ജ്വല്ലറിയാണ് ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്ക് നിർമ്മിക്കുന്നത്.18 കാരറ്റ് സ്വര്‍ണത്തില്‍ വെള്ളയും കറുപ്പും നിറത്തിലുളള 3600 ഡയമണ്ടുകള്‍ പിടിപ്പിച്ചാണ് മാസ്‌കിന്റെ നിർമ്മാണം. ഇതിന് ഏകദേശം 1.5 മില്യണ്‍ ഡോളര്‍ വിലവരുമെന്നാണ് റിപ്പോർട്ടുകൾ. അതായത്, 11 കോടി ഇന്ത്യന്‍ രൂപ.

യ്വൽ(Yvel) കമ്പനിയുടെ ഉടമയായ ഐസക് ലെവിയാണ് ഈ മാസ്കിന്‍റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഒരു ഉപഭോക്താവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മാസ്‌ക് നിര്‍മിക്കുന്നത്. ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്ക് ആകണമെന്നും  ഈ വര്‍ഷം തന്നെ നിര്‍മാണം പൂർത്തിയാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടെന്നും ലെവി പറയുന്നു. 
എന്നാൽ, ഉപഭോക്താവ് ആരാണെന്ന് ലെവി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, അമേരിക്കയില്‍ താമസിക്കുന്ന ചൈനക്കാരനായ ബിസിനസുകാരനാണെന്ന് ലെവി പറയുന്നു. 

'പണം കൊണ്ട് എല്ലാം സ്വന്തമാക്കാന്‍ കഴിയണമെന്നില്ല, എന്നാല്‍ ഉറപ്പായും ഡയമണ്ട് മാസ്‌ക് സ്വന്തമാക്കാനാകും. ഇതു ധരിച്ച് പുറത്തിറങ്ങുന്ന വ്യക്തിയെ ജനങ്ങള്‍ ശ്രദ്ധിക്കും. അപ്പോള്‍ അയാൾക്ക് ലഭിക്കുന്ന സന്തോഷമാണ് ഇതില്‍ പ്രധാനം.' ലെവി പറഞ്ഞതായി ടൈംസ് നൗ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഡയമണ്ട് മാസ്‌ക് ധരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും കൊവിഡ് പോലെ വെല്ലുവിളി നിറഞ്ഞ സമയത്ത് ഇതുപോലൊരു ഓര്‍ഡര്‍ കിട്ടിയതിന്റെ സന്തോഷത്തിലാണെന്നും ലെവി പറയുന്നു. തന്റെ ജീവനക്കാര്‍ക്ക് ഇതുകാരണം ജോലി നല്‍കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!