
ഗാസ: പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണസഖ്യത്തിലെ തീവ്രവലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ-ഗ്വിർ. ഗാസയിൽ എല്ലാ രാത്രിയും 30 മുതൽ 40 വരെ ആളുകളെ വധിക്കണമെന്ന് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടു. ഹമാസ് മുൻപ് ബന്ദിയാക്കിയ റോം ബ്രാസ്ലാവ്സ്കിയുമായി നടത്തിയ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് ബെൻ-ഗ്വിർ ഈ പ്രസ്താവന നടത്തിയത്.
ഗാസയിലെ ആക്രമണങ്ങളുടെ വ്യാപ്തി കുറച്ചതിലുള്ള തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് ബെൻ-ഗ്വിർ സംസാരിച്ചത്. തീവ്രവാദികൾ ഒഴികെയുള്ള പലസ്തീനികളെ ഗാസയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കൂട്ടത്തോടെ നാടുകടത്തണം. ഗാസ പൂർണ്ണമായും ഇസ്രയേൽ കൈയ്യേറണം. ഇവിടെ കുടിയേറ്റങ്ങൾ നടത്തണം. ഇസ്രയേലിന് ഭീഷണി ഉയർത്തുന്നവരെയും ജീവിച്ചിരിക്കാൻ അർഹതയില്ലാത്ത മറ്റു ആളുകൾക്ക് എതിരെയും എല്ലാ രാത്രികളിലും ആക്രമണം നടത്തണം. ഗാസയിലെ ജനങ്ങൾ മനുഷ്യർ പോലുമല്ലെന്നും ജീവിക്കാൻ അർഹരല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
സൈന്യത്തിനുമേൽ ബെൻ-ഗ്വിറിന് നേരിട്ട് അധികാരമില്ല. എന്നാൽ ഇസ്രായേൽ ദേശീയ പോലീസിന്റെയും ഫലസ്തീൻ തടവുകാരുള്ള ജയിലുകളുടെയും ചുമതല ഇദ്ദേഹത്തിനാണ്. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളാണ്. മുമ്പും വംശഹത്യയെ പിന്തുണയ്ക്കുന്ന പ്രസ്താവനകളുടെ പേരിൽ കടുത്ത വിമർശനം നേരിട്ടിട്ടുള്ള ബെൻ-ഗ്വിറിന്റെ ഇപ്പോഴത്തെ പ്രതികരണം, ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണെന്നും വിലയിരുത്തപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam