
ടെൽ അവീവ്: ഇറാനിൽ ഖമനെയി യുഗത്തിന് അന്ത്യം കുറിച്ച് യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കം. ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി പങ്കെടുക്കുന്ന രഹസ്യ കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരം ഇസ്രായേലിന് ലഭിക്കുകയായിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഖമനെയി രക്ഷപ്പെടുന്നതിന് മുൻപ് അദ്ദേഹത്തെ വധിക്കുക എന്നതായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. ശനിയാഴ്ച ഖമേനിയുടെ ഔദ്യോഗിക വസതി ലക്ഷ്യമിട്ടായിരുന്നു ഈ അപ്രതീക്ഷിത ആക്രമണം നടന്നത്.
ഉന്നത ഉപദേശകരുമായി ഖമനെയി കൂടിയാലോചന നടത്തുന്നുവെന്ന സ്ഥിരീകരണം ലഭിച്ചതിന് പിന്നാലെയാണ് ഇറാനെതിരെയുള്ള സൈനിക നടപടിക്ക് തുടക്കമായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഖമനെയി ഒളിവിൽ പോകാനുള്ള സാഹചര്യം ഒഴിവാക്കാൻ ആക്രമണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ അദ്ദേഹത്തെ ലക്ഷ്യം വെക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ ആക്രമണത്തിന് ശേഷം വെളിപ്പെടുത്തി.
ശനിയാഴ്ച വൈകുന്നേരം ടെഹ്‌റാനിൽ കൂടിക്കാഴ്ച നടത്താനായിരുന്നു ഖമനെയി ആദ്യം തീരുമാനിച്ചിരുന്നതെന്നാണ് വിവരം. എന്നാൽ ഇതിന് പകരം ശനിയാഴ്ച രാവിലെ തന്നെ ഖമനെയി യോഗം ചേരുമെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇതോടെ ഖമനെയിയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് തയ്യാറെടുപ്പുകൾ ആരംഭിച്ചു. യോഗം നടന്ന സ്ഥലം കൃത്യമായി വ്യക്തമല്ലെങ്കിലും, ശനിയാഴ്ച രാവിലെ ടെഹ്‌റാനിലെ അതിസുരക്ഷാ മേഖലയിലുള്ള ഖമനെയിയുടെ വസതിയ്ക്ക് നേരെ മിന്നലാക്രമണമുണ്ടായി. വസതി പൂർണമായി തകർക്കപ്പെട്ടു. ഇതോടെ ഖമനെയി യുഗത്തിന് അന്ത്യമായി.
ഖമനെയിയുടെ വസതി പൂർണ്ണമായും തകർന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഖമനെയിയുടെ മൃതദേഹം കണ്ടെടുത്തതായി മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ഇസ്രായേലി വ്യോമാക്രമണത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഖമനെയിയുടെ മൃതദേഹം കണ്ടെത്തിയതായും ശനിയാഴ്ച വൈകുന്നേരം മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥരെ ഈ വിവരം അറിയിച്ചതായും ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഖമനെയിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണിച്ചതായി റിപ്പോർട്ടുണ്ട്. ചിത്രങ്ങൾ കണ്ട് സ്ഥിരീകരിച്ച ശേഷമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്തിൽ ഖമനെയിയുടെ മരണവാർത്ത സ്ഥിരീകരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam