
ടെഹ്റാൻ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തക്കതായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രായേലിന്റെ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിട്ടെന്നും എന്നാൽ ചില സ്ഥലങ്ങളിൽ ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായെന്നും ഇറാൻ അറിയിച്ചു. മാസങ്ങളായി ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയാണ് വ്യോമാക്രമണമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെ ഇന്ന് പുലർച്ചെ വൻ സ്ഫോടനമാണ് ഉണ്ടായത്.
ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ടെഹ്‌റാനിലും സമീപ പ്രദേശങ്ങളിലും ഏതാണ്ട് മൂന്ന് തവണകളായാണ് ഇസ്രായേൽ പ്രതിരോധ സേന ആക്രമണങ്ങൾ നടത്തിയത്. ആദ്യ റൗണ്ടിൽ കുറഞ്ഞത് ഏഴ് സ്ഫോടനങ്ങളെങ്കിലും ഉണ്ടായതായാണ് റിപ്പോർട്ട്. പുലർച്ചെ 2 മണിക്ക് ശേഷം ടെഹ്‌റാനിലും കരാജ് നഗരം ഉൾപ്പെടെയുള്ള സമീപത്തെ സൈനിക താവളങ്ങളിലും മണിക്കൂറുകളോളം സ്‌ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
100-ലധികം യുദ്ധവിമാനങ്ങൾ 20-ലധികം സ്ഥലങ്ങളിൽ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചെന്നാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലൻ്റും ടെൽ അവീവിലെ സൈനിക ആസ്ഥാനത്തുണ്ടായിരുന്നുവെന്ന് നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു. അതേസമയം, ഇസ്രായേൽ നടത്തിയ ആക്രമണത്തിലെ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ടോ ആളപായം സംബന്ധിച്ചോ ഔദ്യോഗികമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
READ MORE: ടെഹ്റാൻ നടുങ്ങി; ഇറാനെ ലക്ഷ്യമിട്ട് പാഞ്ഞെത്തിയത് 100-ലധികം ഇസ്രായേൽ വിമാനങ്ങൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam