
തെഹ്റാൻ: ഇറാൻ- ഇറാഖ് സംഘർഷം തുടരുന്നു. ഇറാനിയൻ നാവികസേനയുടെ പ്രധാന കേന്ദ്രമായ ബന്ദർ അബ്ബാസിൽ ഇസ്രയേൽ ആക്രമണമുണ്ടായി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതികരിച്ചു. വ്യോമപ്രതിരോധ സംവിധാനം സജ്ജമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനിലെ എണ്ണപ്പാടവും ഇസ്രായേൽ ആക്രമിച്ചിരുന്നു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീൽഡിലൊന്നാണിത്.
ഇതിനിടെ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ഫോണിൽ സംസാരിച്ചു. ഇറാനെതിരായ ഇസ്രായേലി ആക്രമണങ്ങളിൽ ദോഹ അപലപിക്കുന്നതായി അമീരി ദിവാൻ പ്രസ്താവനയിലൂടെ പറഞ്ഞു. ഇസ്രായേൽ ആക്രമണങ്ങൾ ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും നഗ്നമായ ലംഘനവമാണ്. അന്താരാഷ്ട്ര നിയമത്തിന്റെ നിയമങ്ങളുടെയും തത്വങ്ങളുടെയും ലംഘനമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും ഷെയ്ഖ് തമീം പ്രസ്താവനയിലൂടെ പറഞ്ഞു. രാജ്യത്ത് ശാശ്വതമായ സമാധാനം കൈവരിക്കുന്നതിനായി നയതന്ത്രപരമായ പരിഹാരത്തിനും ഖത്തർ അമീർ ആഹ്വാനം ചെയ്തു.
ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ യൂറോപ്യൻ യൂണിയൻ ഇടപെട്ടു. യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയമേധാവി കാജ കല്ലാസ് ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. എന്നാൽ, തിരിച്ചടി തുടരുമെന്നും ഇസ്രയേലിന്‍റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്നും ഇറാൻ യൂറോപ്യൻ യൂണിയനെ അറിയിച്ചു.
ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇനി അമേരിക്കയുമായി ആണവ ചർച്ച ഉണ്ടാകില്ലെന്നും ഇറാൻ അറിയിച്ചു. അന്താരാഷ്ട്ര ആണവ ഊർജ ഏജൻസിക്കെതിരായ വിമർശനം ഇറാൻ അറിയിച്ചു. ഐഎഇഎയുടെ പ്രമേയം ഇറാന്‍റെ ആണവ ഊർജം ശ്രമങ്ങളെ തകർക്കുന്ന സയണിസ്റ്റ് പദ്ധതികളോട് ചേര്‍ന്നുനിൽക്കുന്നതാണെന്നും ഇറാൻ അറിയിച്ചു. യൂറോപ്യൻ യൂണിയൻ നേതാക്കളുമായുള്ള ചര്‍ച്ചയിലും അയയാതെ തിരിച്ചടി തുടരുമെന്നാണ് ഇറാൻ വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam