
ദില്ലി: ജി 7 ഉച്ചകോടിയടക്കമുള്ള സുപ്രധാന സന്ദർശനങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യാത്ര തിരിക്കും. ഇന്ത്യ - കാനഡ ബന്ധം വഷളായതിന് ശേഷമുള്ള ആദ്യ സന്ദർശനമായതിനാൽ തന്നെ അതീവ പ്രാധാന്യമാണ് ഇരു രാജ്യങ്ങളും പ്രധാനമന്ത്രിയുടെ ജി 7 യാത്രക്ക് കൽപ്പിച്ചിട്ടുള്ളത്. ജി 7 ഉച്ചകോടി നടക്കുന്ന കാനഡക്ക് പുറമെ സൈപ്രസ്, ക്രൊയേഷ്യ രാജ്യങ്ങളും മോദി സന്ദർശിക്കും. രണ്ട് ദശാബ്ദത്തിന് ശേഷമാണ് സൈപ്രസിലേക്ക് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. ക്രൊയേഷ്യയിലേക്കുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രഥമ സന്ദർശനമാകും ഇത് എന്ന പ്രത്യേകതയുമുണ്ട്.
വിശദ വിവരങ്ങൾ ഇങ്ങനെ
സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 15-16 തീയതികളിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. രണ്ട് ദശാബ്ദത്തിന് ശേഷമാണ് സൈപ്രസിലേക്ക് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. നിക്കോസിയയിൽ, പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡ്‌സുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ലിമാസോളിൽ വ്യവസായ പ്രമുഖരരെ അഭിസംബോധന ചെയ്യും. ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും മെഡിറ്ററേനിയൻ മേഖലയുമായും യൂറോപ്യൻ യൂണിയനുമായും ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുമുള്ള ഇരു രാജ്യങ്ങളുടെയും പൊതുവായ പ്രതിജ്ഞാബദ്ധതയെ ഈ സന്ദർശനം ആവർത്തിച്ചുറപ്പാക്കും
സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരം ജൂൺ 16-17 തീയതികളിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലെ കനനാസ്കിസിൽ മോദി എത്തും. ജി-7 ഉച്ചകോടിയിൽ തുടർച്ചയായ ആറാമത് തവണയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ, ഊർജ്ജ സുരക്ഷ, സാങ്കേതികവിദ്യ, നൂതനാശയം- പ്രത്യേകിച്ച് എഐ-ഊർജ്ജ ബന്ധം, ക്വാണ്ടം സംബന്ധിച്ച വിഷയങ്ങൾ എന്നിവയുൾപ്പെടെ പ്രധാന ആഗോള വിഷയങ്ങളിൽ ജി-7 രാജ്യങ്ങളിലെ നേതാക്കളുമായും ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികളുമായും അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരുമായും പ്രധാനമന്ത്രി വീക്ഷണങ്ങൾ പങ്കുവയ്ക്കും. ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നിരവധി ഉഭയകക്ഷി യോഗങ്ങളും നടത്തും.
പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ ക്രൊയേഷ്യയുടെ പ്രധാനമന്ത്രി ആൻഡ്രെ പ്ലെൻകോവിച്ചിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ജൂൺ 18 ന് ക്രൊയേഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. ക്രൊയേഷ്യയിലേക്കുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രഥമ സന്ദർശനമാണിത്. ഇത് ഉഭയകക്ഷി ബന്ധത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി പ്ലെൻകോവിച്ചുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ക്രൊയേഷ്യൻ പ്രസിഡന്റ് സോറൻ മിലനോവിച്ചിനെ സന്ദർശിക്കുകയും ചെയ്യും. യൂറോപ്യൻ യൂണിയനിലെ പങ്കാളികളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്കും ക്രൊയേഷ്യൻ സന്ദർശനം വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam